ബെംഗളൂരു: തന്നെ നന്നായിനോക്കുന്നില്ലെന്നും മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ആരോപിച്ച് അമ്മയെ തലയ്ക്കടിച്ച് കൊന്ന് മകൻ. ബെംഗളൂരു കെ.ആര്‍. പുരയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.
കോലാര്‍ ജില്ലയിലെ മുള്‍ബാഗല്‍ സ്വദേശിനിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം 17-കാരനായ മകന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുള്‍ബാഗലിലെ സ്വകാര്യകോളേജിലെ രണ്ടാംവര്‍ഷ ഡിപ്ലോമ വിദ്യാര്‍ത്ഥിയാണിയാള്‍.
വെള്ളിയാഴ്ച രാവിലെ 7.30-ഓടെ കോളേജിലേക്ക് പോകാനിറങ്ങുന്നതിനിടെ മകനും നേത്രയും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെയാണ് സമീപത്തുണ്ടായിരുന്ന ഇരുമ്പുവടിയെടുത്ത് മകന്‍ നേത്രയുടെ തലയ്ക്കടിക്കുകയായിരുന്നു. ശേഷം അമ്മ മരിച്ചെന്ന് ഉറപ്പായതോടെ മകന്‍ കെ.ആര്‍. പുരം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
തനിക്ക് വീട്ടില്‍ ഒരു പരിഗണനയും ലഭിക്കാത്തതില്‍ അമ്മയോട് ദേഷ്യമുണ്ടായിരുന്നതായാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. അമ്മ നന്നായി നോക്കിയിരുന്നില്ലെന്നും ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാൽ കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.