തിരുവനന്തപുരം : നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനൊരുങ്ങി മോട്ടർ വാഹന വകുപ്പ്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ 675 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചത്. ഇത് വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള നീക്കം തുടങ്ങുകയാണ് മോട്ടർ വാഹന വകുപ്പ്. ഇതിനായി സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. അനുവാദം ലഭിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പിഴ ഈടാക്കാനാണ് മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കെൽട്രോൺ നേരിട്ടു സ്ഥാപിച്ച ക്യാമറകളാണിവ. കഴിഞ്ഞ ഏപ്രിൽ മുതലുള്ള ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അനുവാദം ലഭിക്കാത്തതിനാലാണ് ഇതുവരെ പിഴ ഈടാക്കാത്തത്. 30 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ ക്യാമറയും സ്ഥാപിച്ചിരിക്കുന്നത്. എഐ ക്യാമറകൾക്ക് പുറമേ റെഡ് ലൈറ്റ് വയലേഷൻ, പാർക്കിങ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകളും ഉൾപ്പെടെ 725 ഗതാഗത നിരീക്ഷണ ക്യാമറകൾ കൂടി സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.