കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിലവിലെ അന്വേഷണം പരിതാപകരമാണെന്ന് കോടതി പറഞ്ഞു. മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണത്തെ വിമര്‍ശിച്ച കോടതി ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. രാജ്യംവിട്ടവർ എങ്ങോട്ട് പോയെന്നു വ്യക്തമല്ല, ദുരൂഹതകൾ ഏറെയാണ്. മനുഷ്യക്കടത്തിന്റെ പേരിൽ രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നുണ്ടോയെന്നു പോലും അറിയാൻ കഴിയാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, രാജ്യം വിട്ടവർ എവിടേക്കാണ് പോയതെന്ന് സൂചനയുണ്ടെന്നും പ്രതികൾക്കു മേൽ അനധികൃത മനുഷ്യക്കടത്ത് കുറ്റം കൂടി ചുമത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കേസില്‍ പ്രധാന പ്രതിയടക്കം ആറ് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. മുഖ്യപ്രതിയായ സെല്‍വനടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ് പ്രതികളെല്ലാം പിടിയിലായത്.
ഓസ്ട്രേലിയക്ക് പോയ ബോട്ടില്‍ തന്റെ നാല് മക്കള്‍ ഉള്ളതായി സെല്വന് പൊലീസിന് മൊഴി കൊടുത്തതായാണ് വിവരം. നൂറിലേറെ പേര് സംഘത്തിലുണ്ടായിരുന്നുവെന്നും അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നുമാണ് സെല്വന് പറയുന്നത്. ആളുകളെ കടത്തേണ്ട ബോട്ട് കണ്ടെത്തിയതും ആളുകളെ സംഘടിപ്പിച്ചതും തന്റെ നേതൃത്വത്തിലാണെന്നും സെല്‍വന്റെ മൊഴിയില്‍ പറയുന്നുണ്ട്.