തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ കൊലപ്പെടുത്തിയ പ്രതികൾക്ക് നേരെ ബന്ധുക്കളുടെ പ്രതിഷേധം. കൊല്ലപ്പെട്ട രാജുവിന്റെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. തുടർന്ന്, പ്രതികളെ പുറത്തിറക്കി തെളിവെടുപ്പ് നടത്താനാകാതെ പോലീസ് മടങ്ങി.
അതേസമയം, ദൃക്സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. വ്യാഴാഴ്ച രാത്രി അജ്ഞാതരായ രണ്ട് പേര്‍ അസ്വാഭാവികമായി വീട്ടിൽ എത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു. ദൃക്സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്ന് കാട്ടി, രാജുവിന്‍റെ ബന്ധുക്കള്‍ കല്ലമ്പലം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കഴിഞ്ഞ ദിവസം വീട്ടിൽ വെച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകൾ ശ്രീലക്ഷ്മി വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പക കൊണ്ട് അയൽവാസിയായ ജിഷ്ണുവും സംഘവുമാണ് ക്രൂരമായ കൊല നടത്തിയത്. വിവാഹത്തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിന് പിന്നാലെയായിരുന്നു ജിഷ്ണുവും സംഘവുമെത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ബഹളം ഉണ്ടാക്കി, പിന്നാലെ ശ്രീലക്ഷ്മിയെയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെയും ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച രാജുവിനെ മൺവെട്ടി കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി.പരിക്കേറ്റ രാജുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും സംഘം പിന്നാലെപോയി. രാജു മരിച്ചതോടെ ഇവർ മുങ്ങുകയായിരുന്നു.