ബെംഗളൂരു : കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ട കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ സെക്രട്ടറിയായ എം.എച്ച്. തുഫയ്ലിനെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി സ്ഥിരീകരിച്ചു. ഇന്ത്യയെ 2047 ഓടെ ഇസ്‌ലാമിക ഭരണത്തിൻ കീഴിൽ കൊണ്ടുവരാനായി പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച ‘സർവീസ് ടീമി’ൽ അംഗമാണ് തുഫയ്‌ൽ എന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളെ ബെംഗളൂരുവിലെ ഒളിയിടത്തിൽ നിന്നാണ് എൻഐഎ സംഘം സമർത്ഥമായി പിടികൂടിയത്.കഴിഞ്ഞ വർഷം ജൂലൈ 26നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്.2016ൽ കുശാൽനഗറിൽ പ്രശാന്ത് പൂജാരി എന്നയാളെയും 2012ൽ വിഎച്ച്പി നേതാവ് ഗണേഷിനെയും കൊലപ്പെടുത്തിയ കേസുകളിലും പ്രതിയാണ് തുഫയ്‌ൽ.
‘‘ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകളെ കൊലപ്പെടുത്തുന്നതിനായി പോപ്പുലർ ഫ്രണ്ട് നടത്തിയ ഗൂഢാലോചനകളിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് തുഫയ്‌ലെന്ന് എൻഐഎ വ്യക്തമാക്കി. പ്രവീൺ നെട്ടാരുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതും തുഫയ്‌ലാണ്’ – എൻഐഎ വക്താവ് പറഞ്ഞു.
ഇന്ത്യയെ ഇസ്‌ലാമിക ഭരണത്തിൻ കീഴിൽ കൊണ്ടുവരാനായി സർവീസ് ടീമും കില്ലർ ടീമും പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയായിരുന്നു സർവീസ് ടീമിന്റെ ഉത്തരവാദിത്വം. കൊലപാതകമുൾപ്പെടെയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയാണ് കില്ലർ ടീമിനെ രൂപീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. പോപ്പുലർ ഫ്രണ്ടിലെ പ്രധാന നേതാക്കളുടെ നിർദേശപ്രകാരമാണ് ഇരു ടീമുകളും പ്രവർത്തിച്ചിരുന്നത്.