മൂന്നാം തവണയും ഗ്രാമി പുരസ്‌കാര നിറവിൽ സംഗീതസംവിധായകൻ റിക്കി കേജ്. റോക്ക്-ലെജൻഡ് സ്റ്റുവർട്ട് കോപ്‌ലാൻഡിനൊപ്പം ‘ഡിവൈൻ ടൈഡ്‌സ്’ എന്ന പുതിയ ആൽബത്തിനാണ് മൂന്നാമത്തെ ഗ്രാമി പുരസ്കാരം അദ്ദേഹത്ത തേടിയെത്തിയത്. മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആൽബം വിഭാഗത്തിലാണ് പുരസ്കാരം. മൂന്ന് ഗ്രാമി അവാർഡുകൾ നേടിയ ഏക ഇന്ത്യക്കാരനാണ് റിക്കി. യുഎസിലെ ലോസ് ഏഞ്ചൽസിലെ ക്രിപ്‌റ്റോ ഡോട്ട് കോം അരീനയിൽ നടന്ന ചടങ്ങിൽ റിക്കി കേജ് പുരസ്കാരം ഏറ്റുവാങ്ങി . പുരസ്‌കാരം ഭാരതത്തിന് സമർപ്പിക്കുന്നു എന്ന റിക്കിയുടെ വാക്കുകളെ രാജ്യം കയ്യടികളോടെയാണ് സ്വീകരിച്ചത്. ഇത്തവണ പുരസ്കാരം നേടിക്കോടുത്ത ഡിവൈൻ ടൈഡ്‌സിൽ ഇന്ത്യൻ ഹിമാലയത്തിന്റെ അതിമനോഹരമായ സൗന്ദര്യം മുതൽ സ്പെയിനിലെ മഞ്ഞുമൂടിയ വനങ്ങൾ വരെ ചിത്രീകരിച്ചിട്ടുണ്ട്. പ്രകൃതി സൗന്ദര്യം ഉൾക്കൊള്ളുന്ന ഡിവൈൻ ടൈഡ്‌സിൽ ഒൻപത് ഗാനങ്ങളും എട്ട് സംഗീത വീഡിയോകളും ആണ് ഉൾപ്പെടുന്നത്. ഇതിനോടകം നിരവധി നിരൂപക പ്രശംസ നേടിയ ആൽബമാണ് ഡിവൈൻ ടൈഡ്‌സ്.
ഡിവൈൻ ടൈഡ്‌സ് മികച്ച സർഗാത്മക ആൽബമാണ് അതുകൊണ്ട് തന്നെ അതിന് ലഭിക്കുന്ന പുരസ്‌കാരങ്ങൾ തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റുവർട്ട് കോപ്‌ലാൻഡുമൊത്തുളള ഓഡിയോ അനുഭവം മികച്ചതായിരുന്നെന്നും ഡിവൈൻ ടൈഡ്‌സിലെ സംഗീതത്തിലൂടെ പ്രേക്ഷകരെ ആഴത്തിലുളള വികാരങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നായും റിക്കി പറഞ്ഞു .ഗ്രാമി അവാർഡ് നേടിയ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും നാലാമത്തെ ഇന്ത്യക്കാരനുമാണ് റിക്കി. അതേസമയം, 5 തവണ ഗ്രാമി അവാർഡ് നേടിയ അമേരിക്കൻ സംഗീതജ്ഞനും സംഗീതസംവിധായകനുമാണ് സ്റ്റുവർട്ട് കോപ്‌ലാൻഡ്. ലോകമെമ്പാടും 75 ദശലക്ഷത്തിലധികം ആൽബങ്ങൾ വിറ്റഴിച്ച ബ്രിട്ടീഷ് റോക്ക് ഗ്രൂപ്പായ ‘ദി പോലീസ്’ സ്ഥാപകനും ഡ്രമ്മറുമാണ് അദ്ദേഹം. മികച്ച ന്യൂ ഏജ് ആൽബം വിഭാഗത്തിന് കീഴിലാണ് റിക്കിക്ക് ഇതിന് മുമ്പ് രണ്ട് ഗ്രാമി അവാർഡുകൾ ലഭിച്ചത്