മീററ്റ്: ജയ് ശ്രീറാം വിളിച്ച മുസ്ലീം കർഷകന് ഊരുവിലക്ക്. ഉത്തർപ്രദേശിലാണ് സംഭവം. മതമൗലികവാദികളാണ് മുസ്ലീം കർഷകന് ഊരുവിലക്ക് കല്പിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥിന്റെ റാലിയിൽ (Yogi Rally In UP) പങ്കെടുക്കുകയും ജയ്ശ്രീറാം വിളിച്ചതിനുമുള്ള പ്രതികാര നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.
22 വയസ്സുകാരനായ യഹീസാൻ റാവു എന്ന ദിയോബന്ദ് നിവാസിക്കാണ് സ്വന്തം മതത്തിൽ നിന്ന് വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായത്. കഴിഞ്ഞ മാസം 2-ാം തീയതിയാണ് യഹീസാൻ റാലിയിൽ പങ്കെടുത്തത്. റാലിയുടെ ഭാഗമായി മൈതാനത്ത് പണിതിരുന്ന വേലിക്കെട്ടിന് മുകളിൽ കയറി നിന്നാണ് യഹീസാൻ ഉച്ചത്തിൽ ജയ് ശ്രീറാം വിളികൾക്കൊപ്പം ചേർന്നത്. ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്നീ ദേശഭക്തമുദ്രാവാക്യങ്ങൾ വിളിച്ചതാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്. എല്ലാവരും ആവേശത്തിലായിരുന്നു. നാട് മുഴുവൻ പങ്കെടുത്ത റാലിയിലാണ് താനും പങ്കുചേർന്നത്.
എല്ലാവർക്കുമൊപ്പം താനും ജയ് ശ്രീറാം വിളിച്ചു. അത് പ്രത്യേകം വീഡിയോയായി പ്രചരിപ്പിച്ചാണ് തീവ്ര മതമൗലിക വാദികൾ തന്നെ ആക്രമിക്കുന്നതെന്ന് യഹീസാൻ പറഞ്ഞു. മതമൗലിക വാദികളുടെ ഭീഷണി മൂലം വീട്ടിൽ നിന്നുപോലും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണെന്നും യുവാവ് പറയുന്നു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തർപ്രദേശിൽ ഒവൈസി അടക്കമുള്ളവർ മുസ്ലീംഭൂരിപക്ഷ മേഖലകളിലെ പര്യടനത്തിൽ മോദിക്കും യോഗിക്കും ഹിന്ദു മതത്തിനുമെതിരെ നിരന്തരം പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്തുന്നത്. യുപിയിൽ ബിജെപിക്ക് വർദ്ധിച്ചുവരുന്ന മുസ്ലീം പിന്തുണയിൽ അസ്വസ്ഥരാണ് ഈ നേതാക്കൾ. അതിനിടെയാണ് യഹീസാനെപ്പോലുളളവരുടെ പരസ്യപിന്തുണയും ഇവർക്ക് വെല്ലുവിളിയാകുന്നത്. അതിന്റെ പ്രതികാരമായാണ് യുവാവിന് ഊരുവിലക്ക് കല്പിച്ചിരിക്കുന്നത്.