കൊൽക്കത്ത: പ്രശസ്ത ബോളവുഡ് ഗായകൻ കെ കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു. 53 വയവസായിരുന്നു. കൊൽക്കത്ത നസറുൾ മഞ്ചിലെ ഒരു കോളജിൽ പരിപാടി അവതരിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം ഹോട്ടൽ മുറിയിലെ ഗോവണിപ്പടിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റ് മോർട്ടം ഇന്ന് നടക്കും.
അതേസമയം, കെകെയുടെ വിടവാങ്ങലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ”കെ കെ എന്നറിയപ്പെടുന്ന പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ വിയോഗത്തിൽ ദുഖമുണ്ട്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഹൃദയസ്പർശിയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾ. കെകെയുടെ പാട്ടുകളിലൂടെ നാം എന്നും അദ്ദേഹത്തെ ഓർക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഹിന്ദി,തമിഴ്,കന്നഡ,മറാത്തി,ബംഗാളി,അസമീസ്,ഗുജറാത്തി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. പുതിയ മുഖം എന്ന ചിത്രത്തിലൂടെ മലയാളത്തിലും കെ.കെയുടെ ശബ്ദമെത്തി. വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് കെ കെ. 1990 കളുടെ അവസാനത്തിൽ വലിയ ഹിറ്റായി മാറിയ ‘പാൽ’, ‘യാരോൻ’ തുടങ്ങിയ ഗാനങ്ങൾക്ക് ശബ്ദം നൽകിയത് കെ.കെയാണ്. 1999-ലെ അദ്ദേഹത്തിന്റെ ആദ്യ ആൽബം ‘പാൽ’ നിരൂപക പ്രശംസ നേടിയിരുന്നു.

