താനൂര്‍: മലപ്പുറം താനൂരില്‍ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് ക്രൂരമര്‍ദനമെന്ന് യുവാക്കൾ പരാതിയിൽ പറയുന്നു. ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തതിന് പിഴയീടാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പോലീസ് അസഭ്യവര്‍ഷവും മര്‍ദനവും തുടങ്ങിയത്.
പോലീസിന്റെ മർദ്ദനത്തിൽ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായതോടെ യുവാക്കൾ ചികിത്സ തേടി. താനൂര്‍ തെയ്യാല സ്വദേശി മുഹമ്മദ് തന്‍വീറും സുഹൃത്തുക്കളുമാണ് ചികില്‍സ തേടിയത്. എന്നാൽ ഇവരുടെ ആരോപണം നിഷേധിച്ച താനൂര്‍ പോലീസ് കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തെന്ന് മറുപടി നല്‍കി.
കഴിഞ്ഞ ദിവസം രണ്ട് പേരുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ താനൂര്‍ പോലീസ് തടഞ്ഞെന്ന് യുവാവ് പറയുന്നു. പിഴ അടയ്ക്കാനുള്ള തുക കയ്യില്‍ ഉണ്ടായിരുന്നില്ല. തുര്‍ന്ന് പോലീസ് എടിഎം കാര്‍ഡ് വാങ്ങുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിന് പോലീസ് താനൂര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്ന് തെയ്യാല സ്വദേശി തന്‍വീര്‍ പറയുന്നു. ലാത്തി കൊണ്ട് അടിക്കുകയും മുഖത്തടിക്കുകയും ചെയ്ത്. കൂടതെ ബൂട്ടിട്ട് ചവിട്ടിയെന്നും പരാതിൽ പറയുന്നുണ്ട്. പാസ്പോര്‍ട്ട് പിടിച്ചുവെക്കുമെന്നും മറ്റ് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയെന്ന് തന്‍വീര്‍ പറഞ്ഞു.
എന്നാൽ പിഴ അടച്ചതിന് ശേഷം യുവാവ് പോലീസിനെ അസഭ്യം പറഞ്ഞെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പോലീസ് പറയുന്നു. മര്‍ദ്ദിച്ചില്ലെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെന്നുമാണ് താനൂര്‍ എസ്ഐ സംഭവത്തിൽ നല്‍കുന്ന വിശദീകരണം.