ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ ലഡാക്കില്‍ പ്രധാനമന്ത്രി പരിക്കേറ്റ സൈനികരെ സന്ദർശിച്ചതിനെ മോശമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി സൈന്യം. വെള്ളിയാഴ്ച്ച ലേയിലെ ജനറൽ ആശുപത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടർന്ന് ചികിത്സകേന്ദ്രം ഒരുക്കുകയായിരിക്കുന്നുവെന്ന് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സമൂഹ മാധ്യമങ്ങളിൽ ശക്തമായി പ്രചാരണം നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സൈന്യം വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ഒട്ടും തന്നെ തെളിവില്ലാത്ത ആരോപണമാണെന്നും സൈന്യം വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
ലേയിൽ പ്രധാനമന്ത്രി സന്ദര്‍ശിച്ച ജനറൽ ആശുപത്രിയുടെ സൗകര്യത്തിന്റെ അവസ്ഥയെക്കുറിച്ച് ചില ഭാഗങ്ങളില്‍ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് . അതിനാലാണ് വിശദീകരണ കുറിപ്പ് പുറത്തിറക്കിയതെന്ന് സൈന്യം പറയുന്നു. സൈനികര്‍ക്ക് ഏറ്റവും മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും ഫോട്ടോകളില്‍ കാണിച്ചിരിക്കുന്ന വീഡിയോ ഹാള്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വാര്‍ഡാക്കി മാറ്റിയതാണെന്നും സൈന്യം വിശദീകരിച്ചു.
ലേ ആശുപത്രി കോവിഡ് ആശുപത്രിയായി മാറിയതിനെ തുടർന്നാണ് ആശുപത്രിയിലെ തന്നെയൊരു ഹാളിൽ ഈ സൗകര്യം ഒരുക്കിയതെന്ന് സൈന്യം വ്യക്തമാക്കി.സായുധ സേന അവരുടെ ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും മികച്ച ചികിത്സയാണ് നല്‍കുന്നത്. കോവിഡ് പ്രദേശങ്ങളില്‍ നിന്ന് കപ്പലില്‍ ലേയിലേക്ക് വന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അവരെ ആശുപത്രിയില്‍ താമസിപ്പിച്ചിട്ടുണ്ടെന്നും സൈന്യം കൂട്ടിച്ചേർത്തു
നേരത്തെ , പ്രധാനമന്ത്രി മോദിയുടെ ലേ സന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ പുറത്തുവന്നപ്പോള്‍, നിരവധിപേർ ഫോട്ടോകളില്‍ കാണുന്നത് അവിടെ ശരിക്കുമുള്ള ആശുപത്രി തന്നെയാണോ എന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ സംശയം പ്രകടിപ്പിച്ചിരുന്നു. ചിലർ ഫോട്ടോകളില്‍ കാണിച്ചിരിക്കുന്നത് ഒരു കോണ്‍ഫറന്‍സ് ഹാളാണെന്നും ആശുപത്രിയല്ലെന്നും ആരോപിച്ചിരുന്നു.