ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ യു കെ അധികൃതരോടും ഇന്റർപോളിനോടും ആവശ്യപ്പെടാന്‍ ഒരുങ്ങി സി ബി ഐ. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു പിന്നാലെ ഇന്ത്യവിട്ട നീരവ് ലണ്ടനിലാണ് താമസിക്കുന്നതെന്നുള്ള വിവരം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്.
നീരവ് മോദിക്കെതിരെ നേരത്തെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ നീരവിനെതിരായ നടപടികള്‍ ഉടന്‍ കൈക്കൊള്ളാന്‍ യു കെ അധികൃതരോടും ഇന്റര്‍പോളിനോടും സി ബി ഐ ആവശ്യപ്പെടുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വ്യാജരേഖ ചമച്ച് മറ്റു രാജ്യങ്ങളിലേക്ക് നീരവ് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ അത്തരമൊരു അവസരം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കണമെന്നും സി ബി ഐ ഇന്റര്‍പോളിനോടും ബ്രിട്ടീഷ് അധികൃരോടും ആവശ്യപ്പെടും.
നീരവ് യു കെയിലുണ്ടെന്ന കാര്യം 2018 ഓഗസ്റ്റില്‍ തന്നെ അധികൃതരെ അറിയിച്ചതാണ്. എന്നാല്‍ എവിടാണുള്ളതെന്ന് വ്യക്തമായി അറിയില്ലായിരുന്നു. അഭിഭാഷകരും മറ്റുമായുള്ള കൂടിക്കാഴ്ചകളുടെ ഭാഗമായി നീരവ്, നിരവധി യൂറോപ്യന്‍ യാത്രകള്‍ നടത്തിയിരുന്നതായും ഇന്ത്യക്ക് അറിയാമായിരുന്നെന്നും സി ബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.