സർക്കാരിന്റെ പുതിയ മദ്യനയത്തിനും ഓട്ടോ ടാക്സി നിരക്കുവര്‍ധനവിനെയും എതിർത്ത് ഇടത് ട്രേഡ് യൂണിയനുകള്‍. പുതുക്കിയ മദ്യനയം പുനഃപരിശോധിക്കണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു. പുതിയ നയം വിദേശമദ്യഷാപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. ഓട്ടോ നിരക്കുവര്‍ധന ശെരിയല്ലെന്ന് ഇന്നലെ തന്നെ സിഐടിയു കുറ്റപ്പെടുത്തിയിരുന്നു.
മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ അംഗീകരിച്ച മദ്യനയത്തിനെതിരെയാണ് സിപിഐ ട്രേഡ് യൂണിയനായ എഐടിയുസി തങ്ങളുടെ അതൃപ്തി അറിയിച്ചത്. പൂട്ടിയ കള്ളുഷാപ്പുകള്‍ തുറക്കുകയും ഷാപ്പുകളുടെ ദൂരപരിധി എടുത്തുകളയുകയും വേണമെന്ന് ആവശ്യപ്പെട്ടു. വിദേശമദ്യഷാപ്പുകളുടെ എണ്ണം കൂട്ടുന്നത് മദ്യാസക്തി കുറയ്ക്കുന്നതിന് തിരിച്ചടിയാകുമെന്നും ആരോപിച്ചു.
അതേസമയം, ഈ വിഷയത്തിൽ പറയേണ്ടതെല്ലാം കെ.പി.രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ടെന്നു സിപിഐ നേതാവ് ബിനോയ് വിശ്വവും പിന്തുണ അറിയിച്ചു. ട്രേഡ് യൂണിയനുകൾ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങൾ ഉൾപ്പെടുന്ന സിപിഎമ്മിന്റെ വികസന രേഖ നിലനിൽക്കുന്നതിനിടെയാണ് സര്‍ക്കാറിന്റെ നയങ്ങൾക്കെതിരെ സിഐടിയുവും എഐടിയുസിയും രംഗത്തുവന്നിരിക്കുന്നത്.