ശ്രീനഗർ:ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ കശ്മീരിൽ അറസ്റ്റിലായ ഖുറാം പർവേസിന്റെ വസതിയിൽ എൻഐഎ പരിശോധന നടത്തി. പാക് ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതയാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതോടൊപ്പം ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന.
ഇന്നലെ ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലായി എൻഐഎ നടത്തിയ റെയ്ഡിലാണ് മനുഷ്യാവകാശ പ്രവർത്തകനായ ഖുറാം പർവേസിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള കേസുകൾ ചുമത്തിയിട്ടുണ്ട്. സോൻവാറിലെ ഖുറാമിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം നേരം പരിശോധന നടത്തിയിരുന്നു. അമീറ കദലിലുള്ള ഇയാളുടെ ഓഫീസിലും രാവിലെ റെയ്ഡ് നടന്നു. തീവ്രവാദ ബന്ധം തെളിയിക്കുന്ന നിരവധി തെളിവുകൾ ഇവിടെ നിന്നും ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
അതേസമയം പ്രാദേശിക പോലീസും പാരാ മിലിട്ടറിയും എൻഐഎ ഉദ്യോഗസ്ഥരെ പരിശോധനയ്‌ക്ക് പിന്തുണച്ചു.ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭീകര ബന്ധങ്ങളുമായി ബന്ധപ്പെട്ട് നേരത്തെയും ഖുറാമിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു.