തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ കേരളത്തിൽ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. വ്യാഴം മുതല്‍ ഞായര്‍ വരെയാണ് രാത്രികാല നിയന്ത്രണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് നിയന്ത്രണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വന്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 31 വരെ രാജ്യത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.
ആവശ്യമെങ്കില്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നല്‍കിയിട്ടുണ്ട്. അതേസമയം രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുകയാണ്. ഏറ്റവും അധികം ഒമിക്രോൺ കേസുകളുള്ള മഹാരാഷ്ട്രയിൽ 31 പേർ കൂടി രോഗ ബാധിതരായതോടെ ആകെ കേസുകൾ 141 ആയി. 61 പേർ ഇവിടെ രോഗമുക്തരായിട്ടുണ്ട്. 79 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത ദില്ലിയിൽ 23 പേർ രോഗമുക്തരായി. അതേസമയം പുതുവർഷത്തിൽ വാക്സിനേഷൻറെ അടുത്ത ഘട്ടത്തിനൊരുങ്ങുകയാണ് രാജ്യം. കൗമാരക്കാരിലെ വാക്സിനേഷനും, മുതിർന്നവരിലെ ബൂസ്റ്റർ ഡോസിനുമുള്ള തയ്യാറെടുപ്പുകളിലേക്ക് കടന്നിട്ടുണ്ട്. 15 നും 18 നുമിടയിലുള്ള ഏഴരക്കോടിയോളം വരുന്ന കൗമാരക്കാർക്കാവും അടുത്ത തിങ്കളാഴ്ച്ച മുതൽ വാക്സീൻ നൽകി തുടങ്ങുക.