ദില്ലി: ദില്ലിയിലെ പഴയ നംഗൽ ശ്മശാനത്തിൽ ഒൻപത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മാതാപിതാക്കളുടെ സമ്മതമില്ലാതെ മൃതദേഹം സംസ്കരിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.20 ഓടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയെന്ന് അറിയിക്കുന്ന ഫോൺ കോൾ മാതാപിതാക്കൾക്ക് ലഭിച്ചത്. മോഹൻ ലാലിന്റെയും സുനിത ദേവിയുടെയും ഒൻപത് വയസുള്ള മകളാണ് മരിച്ചത്. സംഭവം നടന്ന ശ്മശാനത്തിന് തൊട്ടടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇവർ.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ശ്മശാനത്തിലെ വാട്ടർ കൂളറിൽ നിന്നും തണുത്ത വെള്ളമെടുക്കാൻ പോയതായിരുന്നു പെൺകുട്ടി. ആറ് മണിയായപ്പോൾ ശ്മശാനത്തിലെ പുരോഹിതൻ രാധേ ശ്യാമും ചിലരും ചേർന്ന് പെൺകുട്ടിയുടെ അമ്മയെ ശ്മശാനത്തിലേയ്ക്ക് വിളിപ്പിച്ചു. ശ്മശാനത്തിലെത്തിയ അമ്മയ്ക്ക് മകളുടെ മൃതദേഹമാണ് കാണാനായത്. ഇടത് കൈപ്പത്തിയിലും മുട്ടിനും ഇടയിലായി പൊള്ളിയ പാടുണ്ടായിരുന്നു. ചുണ്ടുകളും കരിനീല നിറമായിരുന്നു. പോലീസിനെ അറിയിച്ചാൽ പോസ്റ്റ് മോർട്ടം ചെയ്യേണ്ടിവരുമെന്നും ആന്തരിക അവയവങ്ങൾ എല്ലാം ഡോക്ടർമാർ മോഷ്ടിക്കുമെന്നും ശ്മശാന പുരോഹിതൻ അമ്മയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു.
അമ്മ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴേക്കും പുരോഹിതനും ചിലരും ചേർന്ന് മൃതദേഹം സംസ്കരിച്ചു. ഇതിനിടെ കുട്ടിയുടെ പിതാവ് സ്ഥലത്തെത്തി. അനുവാദമില്ലാതെ മകളുടെ മൃതദേഹം സംസ്കരിച്ചതിനെ അയാൾ ചോദ്യം ചെയ്തു. ഇതിനിടെ ഇരുനൂറിലേറെ ഗ്രാമീണർ ശ്മശാനത്തിൽ തടിച്ചുകൂടി. പോലീസ് എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. പുരോഹിതനെ ഉടനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona