Friday, May 3, 2024
spot_img

ജനസേവനത്തിന്റെ ഒൻപത് വർഷം;മൂന്നാമൂഴത്തിന് മോദിയും ബിജെപിയും !

ല്യൂട്ടന്‍സ് ദല്‍ഹിയിലെ അധികാര കേന്ദ്രങ്ങള്‍ ഖാന്‍ മാര്‍ക്കറ്റ് ഗ്യാങ്ങിന്റെ കൈകളില്‍ നിന്ന് നഷ്ടമായിട്ട് ഇന്ന് ഒന്‍പതാണ്ട്. എന്തിനും ഏതിനും കമ്മീഷന്‍ വാങ്ങുന്ന, ശതകോടികളുടെ അഴിമതികള്‍ നിറഞ്ഞ ഇടപാടുകള്‍ ഉറപ്പിക്കുന്ന രാജ്യതലസ്ഥാനത്തെ ഇടനിലക്കാര്‍ അപ്രത്യക്ഷരായിട്ടും ഇന്നേക്ക് ഒന്‍പതു വര്‍ഷം. അധികാര ഇടനാഴികളിലെ അഴിമതിക്കാരെ നരേന്ദ്രമോദി പുറത്താക്കിയപ്പോള്‍ ഇന്ത്യയ്ക്ക് ലഭിച്ചത് പുതിയ തുടക്കമായിരുന്നു. സ്വാതന്ത്ര്യലബ്ദിയുടെ ആറു പതിറ്റാണ്ടുകള്‍ അവികസിത ഇന്ത്യയായി കടന്നുപോയെങ്കില്‍ ഏഴാം പതിറ്റാണ്ടില്‍ വികസനത്തിന്റെ വന്‍കുതിപ്പിന് ലോകം സാക്ഷിയായി. കഴിഞ്ഞ 9 വര്‍ഷങ്ങള്‍ നരേന്ദ്രമോദി പുതിയൊരു ഇന്ത്യയുടെ സൃഷ്ടിക്കായാണ് രാവും പകലും പരിശ്രമിച്ചത്. കണക്കുകള്‍ വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് വലിയ ഫലമുണ്ടാവുന്നു എന്നു തന്നെയാണ്.

2014 മേയ് 26നാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. 2019 മേയ് 30നായിരുന്നു രണ്ടാംതവണ സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമൂഴത്തിലെ നാലുവര്‍ഷങ്ങള്‍ ഇന്ന് പൂര്‍ത്തിയാവുമ്പോള്‍ പുതിയ പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തിന്റെ തിളക്കത്തിലാണ് ഇന്ത്യ. രാജ്യം അതിന്റെ പൗരാണിക സ്വത്വം വീണ്ടെടുക്കുന്നതിനൊപ്പം ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തിരിക്കുന്നു. ഭരണനേട്ടങ്ങള്‍ നോക്കിക്കാണുമ്പോള്‍ കൂടുതല്‍ വിനയാന്വിതനാവുന്നുവെന്ന പ്രതികരണമാണ് മോദി വാര്‍ഷിക വേളയില്‍ നടത്തിയിരിക്കുന്നത്. പ്രധാന സേവകന്‍ എന്ന കാഴ്ചപ്പാടില്‍ രാജ്യത്തെ 140 കോടി ജനങ്ങളെ സേവിക്കാനാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പദത്തിലെ അദ്ദേഹത്തിന്റെ ഒന്‍പതാണ്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന മികച്ച ഒരു ടീമിനെ കൂടെ നിര്‍ത്താന്‍ കഴിയുന്നതും വികസന പദ്ധതികള്‍ ശരിയായി നടപ്പാക്കാന്‍ പ്രധാനമന്ത്രിയെ സഹായിക്കുന്നു.

പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ഉന്നമനം ഉറപ്പാക്കുക എന്നതാണ് കഴിഞ്ഞ ഒൻപത് വർഷമായി നരേന്ദ്രമോദി സർക്കാരിന്റെ മുദ്രാവാക്യം. സുതാര്യമായ ഭരണം, ക്ഷേമപദ്ധതികൾ, അടിസ്ഥാനസൗകര്യവികസനം, നിക്ഷേപസൗഹൃദ അന്തരീക്ഷം എന്നീ മേഖലകളിൽ കഴിഞ്ഞ ഒൻപത് വർഷം ശ്രദ്ധേയമായ പരിവർത്തനങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ലോകം ഇന്ത്യയുടെ യഥാർത്ഥ സാദ്ധ്യതകൾ തിരിച്ചറിഞ്ഞിരിക്കുന്നു. രാജ്യ താത്‌പര്യങ്ങളും, പൗരന്മാരുടെ ക്ഷേമവും മാത്രം മനസിൽ സൂക്ഷിക്കുന്ന നരേന്ദ്രമോദിയുടെ ദർശനവും നേതൃത്വവുമില്ലാതെ ഇത് ഒരിക്കലും സാദ്ധ്യമാകുമായിരുന്നില്ല. മഹാമാരി ലോകത്തെയാകെ പിടിച്ചുകുലുക്കിയപ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉറച്ചുനിന്നു. ജനങ്ങൾക്ക് ഭക്ഷ്യധാന്യ ലഭ്യതയും പോഷകാഹാരവും ഉറപ്പാക്കിയ നയം കൊവിഡ്കാലത്തെ പട്ടിണിമരണം ഒഴിവാക്കി. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ശുദ്ധജലം പ്രധാന മുൻഗണനകളിലൊന്നായി മോദി സർക്കാർ നിശ്ചയിച്ചിരുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ടാപ്പ് വാട്ടർ കണക്ഷനുള്ള വീടുകളുടെ എണ്ണം പലമടങ്ങ് വർദ്ധിച്ചു. 2015ൽ ആരംഭിച്ച പ്രധനമന്ത്രി ആവാസ് യോജന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും നഗരങ്ങളിൽ കിടപ്പാടമുണ്ടാക്കി. കൂടാതെ ഗ്രാമപ്രദേശങ്ങളിലും പദ്ധതി, വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. 2004 മുതൽ 2014 വരെ 8.04 ലക്ഷം വീടുകൾ മാത്രമാണ് പൂർത്തീകരിച്ചതെങ്കിൽ 2015 മുതൽ ഇതുവരെ അത് മൂന്ന് കോടിയിലധികം വീടുകളായി മാറി.

പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പൂർത്തീകരണവും പുതിയവ ആരംഭിക്കുന്നതും ഈ സർക്കാരിന്റെ വികസനസമീപനത്തിന്റെ ആണിക്കല്ലാണ്. പത്തുവർഷം മുമ്പ് വരെ രാജ്യത്തിന് സങ്കൽപ്പിക്കാനാവാത്ത പരിഷ്‌കാരമായിരുന്നു ജി.എസ്.ടി അഥവാ ചരക്കുസേവന നികുതി. ജി.എസ്.ടിയെ വൻവിജയമാക്കി മാറ്റാൻ സാധിച്ചത് പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം മൂലമാണ്. ജി.എസ്.ടി ആരംഭിച്ചതിന് ശേഷം നികുതിദായകരുടെ എണ്ണം ഏകദേശം ഇരട്ടിയായി. വരുമാനവും വർധിച്ചു. ഏപ്രിലിലെ ജിഎസ്ടി വരുമാനം മുൻവർഷത്തേക്കാൾ 12 ശതമാനം ഉയർന്ന് 1.87 ലക്ഷം കോടിയായി. കൂടാതെ ക്ഷേമപരിപാടികൾക്കായി ഡിജിറ്റൽ സാങ്കേതികവിദ്യ ഇത്രയധികം പ്രയോജനപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇന്ന് കേന്ദ്ര സർക്കാരിന്റെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ഗ്രാമങ്ങളിൽ പോലും ഡിജിറ്റൽ പേയ്‌മെന്റുകൾ സുഗമമാക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യ ലോകോത്തര ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മറ്റ് രാജ്യങ്ങൾക്ക് അവരുടെ സ്വന്തം ഡിജിറ്റൽ പരിവർത്തനം ആരംഭിക്കുന്നതിനുള്ള പാഠങ്ങളും ഇത് ഉൾക്കൊള്ളുന്നു.

ഒൻപത് വർഷങ്ങൾക്കിപ്പുറം, ആപ്പിളിന്റെ നിർമ്മാണ യൂണിറ്റ് ഇന്ത്യയിൽ സ്ഥാപിക്കുന്നത് ഉൽപ്പാദനകേന്ദ്രങ്ങൾ വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന പാശ്ചാത്യ കമ്പനികൾക്കുള്ള ശക്തമായ സൂചനയാണ്. ചൈനയിൽ നിന്നുൾപ്പെടെ അന്താരാഷ്ട്ര ഭീമൻമാർ ഇന്ന് ഇന്ത്യയിലേക്ക് വരാൻ താത്‌പര്യപ്പെടുന്നു. ചലനാത്മകവും പരിവർത്തനപരവുമായ വിദേശനയമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പിലാക്കുന്നത്. ലോകത്തെവിടെയും പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മുടെ പൗരന്മാരുടെ രക്ഷാദൗത്യങ്ങൾ ഏകോപിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു പ്രത്യേക വിഭാഗമായി റാപ്പിഡ് റെസ്‌പോൺസ് സെൽ രൂപീകരിച്ചത് ദുരന്ത പ്രോട്ടോക്കോളുകളെ കൂടുതൽ കരുത്തുറ്റതാക്കി. ഓപ്പറേഷൻ ദോസ്ത് (2023), ഓപ്പറേഷൻ ഗംഗ (2022), ഓപ്പറേഷൻ ദേവി ശക്തി (2021),മിഷൻ സാഗർ (2021) എന്നിങ്ങനെ കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ നിരവധി ദുരിതാശ്വാസ, ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി. 23,000 ഇന്ത്യക്കാരെ യുക്രെയ്‌നിൽ നിന്ന് ഒഴിപ്പിച്ചപ്പോൾ യുദ്ധത്തിൽ തകർന്ന സുഡാനിൽ നിന്ന് 3,800 ഓളം പൗരന്മാരെ രക്ഷിക്കാൻ നരേന്ദ്രമോദി സർക്കാരിനായി അങ്ങനെ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കുതിക്കുകയാണ്, ലോകത്തിന്റെ നെറുകയിലേക്ക്. സ്വാശ്രയഭാരതമെന്ന സ്വപ്നത്തിലേക്ക്.

Related Articles

Latest Articles