തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും നിപ ആശങ്ക. വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ജില്ലയിൽ 2 പേരെ പ്രത്യേക നിരീക്ഷണത്തിലാക്കി. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥിയായ കോഴിക്കോട് സ്വദേശിയുമാണ് പനി, ശ്വാസംമുട്ടൽ എന്നിവയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്നത്. ഇവരുടെ സ്രവ സാംപിള്‍ ഉടൻ തന്നെ തോന്നയ്ക്കൽ ഐഎവി, പുണെ എൻഐവി എന്നിവിടങ്ങളിലേക്ക് വിശദ പരിശോധനയ്ക്കായി അയയ്ക്കും.
കോഴിക്കോട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിക്ക് ശക്തമായ പനിയും തലവേദനയും ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. കാട്ടാക്കട മാറനല്ലൂർ സ്വദേശിയായ വയോധികയെ പനിയുള്ളതിനാൽ ഐരാണിമുട്ടത്തെ സർക്കാർ ആശുപത്രിയിൽ നീരീക്ഷണത്തിലാക്കും. ഇവരുടെ ബന്ധുക്കൾ മുംബൈയിൽനിന്ന് കോഴിക്കോട് വഴിയാണ് തിരുവനന്തപുരത്തെത്തിയത്. ബന്ധുക്കൾ കോഴിക്കോട് ഇറങ്ങിയില്ലെങ്കിലും ആശങ്കയെ തുടർന്നാണ് ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കുന്നത്.