പാറ്റ്‌ന : I.N.D.I.A മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമാണത്തെ എതിർത്തവരാണ് I.N.D.I.A മുന്നണിയിലുള്ളതെന്നും കേന്ദ്ര സനാതന ധർമ്മത്തെ നിന്ദിക്കുന്ന പ്രീണന രാഷ്ട്രീയമാണു പ്രതിപക്ഷത്തിന്റെ മുഖമുദ്രയെന്നും അമിത് ഷാ തുറന്നടിച്ചു. ബിഹാറിലെ ജംജ്ജർപുരിൽ ബിജെപി റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മാഷ്ടമി, രക്ഷാബന്ധൻ ദിനങ്ങളിലെ അവധി റദ്ദാക്കിയ ബിഹാർ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു തീരുമാനം തിരുത്തിയ ബിഹാർ ജനതയെ അമിത് ഷാ അഭിനന്ദിച്ചു.
‘രാമചരിത മാനസ’ത്തോട് അനാദരവു കാട്ടുന്നവരാണ് പ്രതിപക്ഷ മുന്നണിയിൽ. ബിഹാറിലെ ലാലു – നിതീഷ് സഖ്യം എണ്ണയും വെള്ളവും പോലെയാണെന്നും ഏറെക്കാലം ഒന്നിച്ചു നിൽക്കാനാകില്ല. മകനെ മുഖ്യമന്ത്രിയാക്കാമെന്ന പ്രതീക്ഷയിലാണ് ലാലു യാദവ് സഖ്യത്തിനു തയാറായത്. പ്രധാനമന്ത്രിയാകാമെന്ന മോഹത്തിൽ നിതീഷ് കുമാറും. പ്രധാനമന്ത്രി സ്ഥാനത്ത് ഒഴിവില്ലാത്തതിനാൽ നിതീഷിന്റെ ആഗ്രഹം സഫലമാകില്ല. യുപിഎ എന്ന പേരു കുംഭകോണങ്ങളുടെ പര്യായമായെന്ന തിരിച്ചറിവിലാണു പ്രതിപക്ഷ മുന്നണി പേരു മാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 സീറ്റുകളിലും എൻഡിഎ വിജയിക്കും” അമിത് ഷാ പറഞ്ഞു.