തിരുവനന്തപുരം; നടൻ ഉണ്ണി രാജൻ പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്‌ത സംഭവത്തിൽ രണ്ടാം പ്രതിയും ഉണ്ണിയുടെ അമ്മയുമായ ശാന്ത രാജൻ പി.ദേവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കേസിലെ ഒന്നാം പ്രതി ഉണ്ണി രാജൻ പി.ദേവിനെ നേരത്തേ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ജാമ്യം അനുവദിച്ചിരുന്നു.
പ്രിങ്കയുടെ ദേഹത്ത് 15 മുറിവുകളുണ്ട്. പ്രതികളെ ചോദ്യം ചെയ്‌താൽ മാത്രമേ ഇതേക്കുറിച്ച് അറിയുവാൻ കഴിയുകയുള്ളൂയെന്നും പ്രാരംഭ ഘട്ടത്തിൽതന്നെ ജാമ്യം അനുവദിച്ചാൽ അതു കേസിന്റെ ശരിയായ അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.
ശാന്ത ഇപ്പോഴും ഒളിവിലാണ്. സ്‌ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ പ്രിയങ്കയ്ക്കു ഭർത്താവ് ഉണ്ണിയിൽനിന്നു നിരന്തരം പീഡനം ഏൽക്കേണ്ടി വന്നു എന്നാണു പ്രിയങ്കയുടെ സഹോദരൻ പൊലീസിനു നൽകിയ പരാതി. 2021 മേയ് 12നാണ് പ്രിയങ്ക ആത്‍മഹത്യ ചെയ്യുന്നത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വെമ്പയം ഹക്കിം ഹാജരായി

