ദില്ലി : എതിരാളികളില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് കൂടാതെ വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൃണമൂൽ കോൺഗ്രസിൽനിന്ന് ആറ് എംപിമാരും ബിജെപിയുടെ അഞ്ച് എംപിമാരുമാണ് എതിരാളികളില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം 24നായിരുന്നു ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എതിർകക്ഷി ഇല്ലാത്തതിനാൽ ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വരില്ല. നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു.
ഗുജറാത്തിൽ നിന്നുള്ള ബാബുഭായി ദേശായി, കേസരിദേവ് സിങ്ങ് ഝാല, പശ്ചിമ ബംഗാളിൽനിന്നും ആനന്ദ് മഹാരാജ്, ഗോവയില്‍നിന്നുള്ള സദാനന്ദ സേഠ് എന്നിവരാണ് വിജയമുറപ്പിച്ച എസ്.ജയ്‌ശങ്കറെക്കൂടാതെ വിജയമുറപ്പിച്ച മറ്റ് ബിജെപി സ്ഥാനാർത്ഥികൾ. രാജ്യസഭയിൽ ഒരു സീറ്റുകൂടി നഷ്ടപ്പെട്ട കോൺഗ്രസിന്റെ അംഗബലം 30ലേക്ക് ചുരുങ്ങി.
ജമ്മു കശ്മീരിന്റെ നാലു സീറ്റും ഉത്തർപ്രദേശിന്റെ ഒരു സീറ്റും രാഷ്ട്രപതി ശുപാർശ ചെയ്യുന്ന രണ്ട് സീറ്റുകളിലും ജൂലൈ 24 മുതൽ ഒഴിവു വരും. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 238 ആവുകയും കേവലഭൂപരിക്ഷത്തിന് 120 സീറ്റുകളുമാകും. നിലവിൽ 93 സീറ്റുകൾ സ്വന്തമായുള്ള ബിജെപിക്ക് സഖ്യകക്ഷികളെ കൂടി ചേർത്താൽ 105 സീറ്റാവും. നാമനിർദേശം ചെയ്യപ്പെട്ട അഞ്ച് എംപിമാരുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണ പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ 112 പേരുടെ പിന്തുണ ഉറപ്പാക്കുന്ന പാർട്ടിക്ക് ഭൂരിപക്ഷത്തിലെത്താൻ കേവലം എട്ട് സീറ്റുകൾ കൂടി മതിയാകും.