ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ നീക്കം സുപ്രീം കോടതി ശരിവെച്ച് ദിവസങ്ങൾക്ക് ശേഷം, പ്രപഞ്ചത്തിലെ ഒരു ശക്തിക്കും ഇനി ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജമ്മു കശ്മീരിലെ ജനങ്ങൾക്കും അവരുടെ പുരോഗതിക്കും ആർട്ടിക്കിൾ റദ്ദാക്കൽ കൂടുതൽ നിർണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും ആർട്ടിക്കിൾ 370 നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ചില രാജവംശങ്ങൾ തങ്ങളുടെ രാഷ്ട്രീയ സ്വാർത്ഥതയ്ക്കായി അതിനെ മുറുകെ പിടിച്ചിരുന്നു. ജമ്മു കാശ്മീരിലെ സാധാരണ ജനങ്ങൾ ഒരു സ്വയം കേന്ദ്രീകൃത രാഷ്ട്രീയത്തിന്റെയും ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്തെ മറ്റെല്ലാ പൗരന്മാരെയും പോലെ അവരുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും വിവേചനം കൂടാതെ അവരുടെ വർത്തമാനകാലം ഉറപ്പാക്കാനും അവർ ആഗ്രഹിക്കുന്നു. താഴ്‌വരയുടെ സ്ഥിതി മുമ്പത്തേക്കാൾ മികച്ചതാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും മുഖച്ഛായ തന്നെ മാറി. അവിടെ ഇപ്പോൾ സിനിമാശാലകൾ പ്രവർത്തിക്കുന്നു. വിനോദസഞ്ചാരികളെത്തുന്നു. കല്ലേറുകളില്ലാതെ സിനിമാ ഷൂട്ടിംഗ് നടക്കുന്നു. ആർട്ടിക്കിൾ 370 രാഷ്ട്രീയ നേട്ടത്തിനായി ഇപ്പോഴും ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നവരോട്, ഇപ്പോൾ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കഴിയില്ല, ” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു