ചെന്നൈ: തമിഴ് സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യാമില്ലാ വാറണ്ട്. ശങ്കര്‍ സംവിധാനം ചെയ്ത എന്തിരന്‍ എന്ന സിനിമയുടെ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്. എഴുത്തുകാരൻ അറൂർ തമിഴ് നാടനാണ് ശങ്കറിനെതിരെ എഗ്മോർ കോടതിയിൽ കേസ് ഫയൽ ചെയ്തത്. തന്റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരനാക്കിയതെന്നാണ് പരാതിയിൽ അറൂര്‍ പറഞ്ഞിരിക്കുന്നത്.
2010 ലാണ് എഴുത്തുകാരന്‍ മദ്രാസ് ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തത്. തന്റെ കഥ ജുഗിബയുടെ കോപ്പിയാണ് എന്തിരന്‍ എന്നാണ് ആരോപണം. 1996 ഏപ്രിലില്‍ ഇനിയ ഉദയം മാഗസിനിലാണ് ജുഗിബ ആദ്യമായി പബ്ലിഷ് ചെയ്തത്. ഇതേ കഥ പിന്നീട് ടിക് ടിക് ദീപിക എന്ന പേരില്‍ 2007 ല്‍ പ്രസിദ്ധീകരിച്ചു.
തമിഴ്നാടൻ്റെ പരാതിയിന്മേൽ പലതവണ ശങ്കറിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അപ്പോഴൊന്നും ശങ്കർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ വാരണ്ട് പുറപ്പെടുവിച്ചത്. യന്തിരന്‍റെ നിര്‍മ്മാതാവ് കലാനിധി മാരനോടും കോടതിയിൽ ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല, മാത്രമല്ല അവര്‍ കേസിനെതിരെ അപ്പീൽ പോകുകയുമുണ്ടായി. ഒരു കോടി നഷ്ടപരിഹാരവും അറൂര്‍ തമിഴ് നാടൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2010 ഒക്ടോബര്‍ ഒന്നിനാണ് എന്തിരന്‍ റിലീസായത്. ഏറ്റവും കൂടുതല്‍ പണം വാരിയ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡും രണ്ട് ദേശീയ പുരസ്കാരങ്ങളും സിനിമ സ്വന്തമാക്കിയിരുന്നു.