മുംബൈ: മഹാരാഷ്‌ട്രയിലെ താനെയില്‍ പ്രവാചകനിന്ദാ പരാമര്‍ശത്തില്‍ നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്‌റ്റിട്ട 22കാരനെ പൊലീസ് പിടികൂടി. മുകേഷ് ചവാന്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. നൂപുര്‍ ശര്‍മയെ പിന്തുണച്ചുകൊണ്ടുള്ള യുവാവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് ശ്രദ്ധയില്‍ പെട്ട ഒരാള്‍ പോലീസില്‍ പരാതിനൽകിയിരുന്നു. തുടർന്ന് യുവാവിനോട് പോസ്‌റ്റ് നീക്കം ചെയ്യാന്‍ പോലീസ് നിര്‍ദ്ദേശം നല്കുകയും ചെയ്തു.
തുടർന്ന്, പരാതിയുടെ അടിസ്‌ഥാനത്തില്‍, പോലീസ് ചവാനെതിരെ ഐപിസി 153 പ്രകാരം കേസെടുത്തു. പോസ്‌റ്റ് സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പരാതിക്കാരന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.
ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയേക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയെന്ന രീതിയിലായിരുന്നു നുപൂരശർമ്മയ്‌ക്കെതിരെയുള്ള ആരോപണം. സംഭവത്തിൽ പാര്‍ട്ടിയുടെ ദില്ലി മാധ്യമ വിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്.
ഇതിനിടെ നൂപുര്‍ ശര്‍മയ്‌ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്തെത്തി. വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞിട്ടും ഒരു സ്‌ത്രീയ്‌ക്ക് രാജ്യത്ത് നിന്നും നേരിടുന്ന വധഭീഷണികള്‍ക്കിടയില്‍ മതേതര ലിബറലുകളുടെ മൗനം കാതടിപ്പിക്കുന്നതാണ് എന്നായിരുന്നു ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.