ഭുവനേശ്വർ : രാജ്യത്തെ നടുക്കിയ ഒഡീഷ ബാലസോർ ട്രെയിൻ ദുരന്തത്തിൽ ഭർത്താവ് മരിച്ചെന്നു കള്ളം പറഞ്ഞ് സഹായധനം കൈപ്പറ്റാൻ യുവതിയുടെ ശ്രമം. യുവതിയുമായി 13 വർഷമായി പിരിഞ്ഞു ജീവിക്കുന്ന ഭർത്താവ് ഇതറിഞ്ഞതോടെ ഇവർക്കെതിരെ പരാതി നൽകി. കട്ടക് ജില്ലയിൽനിന്നുള്ള ഗീതാഞ്ജലി ദത്ത എന്ന യുവതിയാണ് ദുരന്തത്തിൽ തന്റെ ഭർത്താവും മരിച്ചതായി അവകാശപ്പെട്ട് സഹായധനം വാങ്ങാൻ എത്തിയത്. ജൂൺ 2നുണ്ടായ ട്രെയിനപകടത്തിൽ ഭർത്താവ്‍ വിജയ് ദത്ത മരിച്ചെന്നും അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞെന്നുമായിരുന്നു ഗീതാഞ്ജലി പറഞ്ഞത്. എന്നാൽ രേഖകൾ പരിശോധിച്ചതോടെ ഇവരുടേത് വ്യാജമായ അവകാശ വാദമാണെന്ന് തിരിച്ചറിഞ്ഞു. ഭർത്താവ് നൽകിയ പരാതിയിൽ പോലീസ് ഇവരെ താക്കീത് ചെയ്തു.
അതെസമയം കള്ളം പറഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ചീഫ് സെക്രട്ടറി പി.കെ. ജന ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചത്. ഇതിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷവും റെയിൽവേ മന്ത്രാലയം പത്തുലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 2നു നടന്നഒഡീഷ ബാലസോർ ട്രെയിൻ ദുരന്തത്തിൽ 288 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം .