കൊച്ചി: പാലാരിവട്ടം അപകടത്തിൽ (Palarivattom Accident) മരണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്‌റഫിന്റെ മകൻ കെ.എ.മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്. കാറിൽ കൂടെയുണ്ടായിരുന്ന 2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), 2019ലെ മിസ് കേരള റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24) എന്നിവർ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ദേശീയപാതയില്‍ അപകടമുണ്ടായത്. വൈറ്റില ഭാഗത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ടി മീഡിയനിലെ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടെന്നു വെട്ടിച്ചതോടെയാണ് അപകടമുണ്ടായത്. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറോടിച്ചിരുന്ന തൃശൂർ മാള സ്വദേശി അബ്ദുൾ റഹ്മാൻ പരിക്കേറ്റ് ചികിത്സയിലാണ്.
എന്നാൽ ആറ്റിങ്ങല്‍ സ്വദേശിയായ അന്‍സിയുടെ ആകസ്മിക മരണത്തില്‍ അന്‍സിയുടെ മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ടെക്നോപാർക്കിലെ ഇൻഫോസിസിൽ ജീവനക്കാരിയായിരുന്ന അൻസി വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. അൻസിക്കൊപ്പം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് ആയുർവേദ ഡോക്ടർകൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തിൽ അൻസി ഒന്നാം സ്ഥാനവും അഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.തിരുവനന്തപുരം ആലങ്കോട് അബ്ദുൾ കബീർ – റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അൻസി. തൃശ്ശൂർ ആളൂരിലെ എ കെ ഷാജന്‍റെ മകളാണ് അഞ്ജന. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.