എത്ര നാൾ ജീവിച്ചു എന്നതിൽ അല്ല, എത്ര സന്തോഷത്തോടെ ജീവിച്ചു എന്നതിൽ തന്നെയാണ് വിജയമെന്ന് പറഞ്ഞ് അതിജീവനത്തിന്റെ രാജകുമാരൻ വിട പറഞ്ഞിട്ട് ഒരു വർഷം. നിരവധിപേരാണ് നന്ദു മഹാദേവയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നത്.
കാൻസറിനോടുള്ള പോരാട്ടം അവസാനിപ്പിച്ചാണ് നന്ദു മഹാദേവ ഇരുപത്തിയേഴാമത്തെ വയസ്സിൽ വിട പറഞ്ഞത്. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു മഹാദേവ അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. കോഴിക്കോട് എം വി ആര്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ 2021 മെയ് 15 പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.
നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായിരുന്നു നന്ദു മഹാദേവ. കാൻസറിനെ സധൈര്യം നേരിട്ട് പുഞ്ചിരിയോടെ മുന്നേറുന്ന നന്ദുവിനെ അറിയാത്തവരായി അധികംപേർ കാണില്ല. അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം നന്ദു സമൂഹമധ്യത്തിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.
ജീവിതത്തിലേക്ക് സുഖംപ്രാപിച്ച് തിരിച്ചെത്താൻ സ്നേഹത്തോടെ പ്രാർഥിക്കുന്ന നിരവധി പേരെ ദുഃഖത്തിലാഴ്ത്തിയാണ് നന്ദു അന്ന് യാത്രയായത്. അർബുദം കരളിനെയും ബാധിച്ചതായി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നന്ദു ഫെയ്സുബുക്കിൽ കുറിച്ചിരുന്നു.