തിരുവനന്തപുരം : ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികളുടെ എണ്ണം കുത്തനെ കുറഞ്ഞതില്‍ സ്പോണ്‍സര്‍മാര്‍ക്ക് കടുത്ത നിരാശയാണുള്ളതെന്ന് കെസിഎ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ് വ്യക്തമാക്കി. കാണികൾ ഇത്തരത്തിൽ കുറഞ്ഞത് വരാനിരിക്കുന്ന ലോകകപ്പിന് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമെന്നും മറ്റ് അസോസിയേഷനുകള്‍ ഇക്കാര്യം മുതലാക്കുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.
കായിക മന്ത്രി വി.അബ്ദുറഹിമാനുമായി ചര്‍ച്ച ചെയ്താണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. എന്നാല്‍ നിരക്കുകളെക്കുറിച്ച് മന്ത്രി നടത്തിയ വിവാദ പ്രസ്താവന തിരിച്ചടിയായി. കെസിഎയെക്കുറിച്ച് മന്ത്രി പഠിച്ചിട്ടില്ലെന്നും പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.
മത്സരത്തിന്റെ ടിക്കറ്റുകൾ മത്സരത്തിന്റെ തലേന്നു രാത്രി വരെ വിറ്റുപോയത് ആറായിരത്തിൽ താഴെ എണ്ണം മാത്രമായിരുന്നു. നാൽപതിനായിരത്തോളം ഇരിപ്പിടങ്ങളാണ് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരുന്നത്. വിൽപനയ്ക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകൾ പോലും വിറ്റു പോകാത്തത് കേരളത്തിൽ ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തിൽ ഇതാദ്യമാണ്.