പുതുപ്പള്ളി തെരഞ്ഞെടുപ്പിനിടെ പരസ്യ സംവാദത്തിന് തയ്യാറാണെന്ന് വെല്ലുവിളിച്ച പുതുപ്പള്ളി എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പരസ്യ സംവാദത്തിന് യു.ഡി.എഫ് തയാറാണെന്നും സംവാദം സർക്കാറിനെ വിചാരണ ചെയ്യാനുള്ള അവസരമായി എടുക്കുമെന്നും പരസ്യ സംവാദത്തിന് ജെയ്ക് തയാറായാൽ ചാണ്ടി ഉമ്മനെ തന്നെ വിടാമെന്നും ഏഴ് വർഷത്തെ പിണറായി ഭരണവും ഇന്നത്തെ സാഹചര്യവും ചർച്ചയാക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ച് 31നും ജൂലൈ 31നും ഇടയിലുള്ള സമയത്ത് ഈ സംസ്ഥാനത്തെ ജനങ്ങളെ ഇരുമ്പുകൂടം കൊണ്ട് അടിക്കുകയായിരുന്നു സർക്കാർ. കെട്ടിടനികുതി, വെള്ളക്കരം, വൈദ്യുതി ചാർജ്, ഇന്ധനസെസ് എല്ലാം വർദ്ധിപ്പിച്ചു.
രൂക്ഷമായ വിലക്കയറ്റമാണ്. സപ്ലൈകോ പൂട്ടാൻ പോവുകയാണ്. മാവേലി സ്റ്റോറിലെന്നും ഒരു സാധനം പോലുമില്ല. ജനം പൊറുതിമുട്ടി നിൽക്കുകയാണ്. അതൊക്കെയാണ് ചർച്ച ചെയ്യാനുള്ളത്. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ ജീവിച്ചിരിക്കാത്ത ഉമ്മൻ ചാണ്ടിയെ ഇവർ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ എന്ത് സംസാരിച്ച് വന്നാലും അവസാനം ഉമ്മൻ ചാണ്ടിയിലെത്തും. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ജനങ്ങൾ ചർച്ച ചെയ്യാതിരിക്കില്ല. എത്ര നിന്ദ്യമായിട്ടാണ് അദ്ദേഹത്തെ അപമാനിച്ചത്. അതും ഏത് പ്രായത്തിൽ. ഇതൊക്കെ പുതുപ്പള്ളിയിലെ ജനങ്ങൾ ചർച്ചചെയ്യുമെന്നും അദ്ദേഹം തുറന്നടിച്ചു.