ഓട്ടപ്രദക്ഷിണം കണ്ട ആദ്യത്തെ വാർത്ത മറ്റൊന്നുമല്ല ഒരു ബാലവിവാഹത്തെപ്പറ്റിയാണ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ബാലവിവാഹം നടത്തുന്നു എന്ന ദുരവസ്ഥ ഈ പ്രബുദ്ധ കേരളത്തിലാണ്. മലപ്പുറം കരുവാരക്കുണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയവരെ കസ്‌റ്റഡിയിലെടുത്തിരിക്കുകയാണ് പൊലീസ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, മഹല്ല് ഖാസി, വിവാഹത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെ ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കരുവാരക്കുണ്ട് പൊലീസ് കേസെടുത്തു. ഇന്നലെയാണ് വിവാഹം നടത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയാല്‍ നിയമമനുസരിച്ച് അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ലഭിക്കുക. ഈ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. വിവാഹം നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടത്. ബാലവിവാഹ നിരോധന നിയമപ്രകാരം ഇരയുടെ വിവരങ്ങളൊന്നും പുറത്തുവിടാന്‍ കഴിയില്ല. അതിനാല്‍ കസ്‌റ്റഡിയിലെടുത്തവരുടെ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രായപൂർത്തി തികയും മുൻപേ കുഞ്ഞുകരങ്ങളെ പിടിച്ച് കന്നുകാലികളെ വിൽക്കുന്ന പോലെ വില്പനച്ചരക്കാക്കി മാറ്റുന്ന പ്രാകൃത സമ്പ്രദായം ഇന്ന് ഈ നൂറ്റാണ്ടിലും പേറി നടക്കുന്നവരുണ്ട് എന്നത് തീർത്തും ലജ്ജിപ്പിക്കുന്ന ഒന്നു തന്നെയാണ് എന്നാണ് ഓട്ടപ്രദക്ഷിണത്തിന് പറയാനുള്ളത്.
കാവശ്ശേരിയിലെ ശ്രീദേവിയ്ക്ക് വീട് വെക്കാന്‍ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സുരേഷ് ഗോപി എംപി.
സുരേഷ് ഗോപി ശ്രീദേവിയെ ചെന്നു കണ്ട വാർത്ത വളരെയധികം ശ്രദ്ധ നേടിയ ഒന്നായിരുന്നു. സുരേഷ്ഗോപിയെ കണ്ട് ജീവിത പ്രയാസങ്ങള്‍ പറയണമെന്ന ശ്രീദേവിയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇതോടെ സഫലമായത്. അതിനു പിന്നാലെയാണ് വീട് വച്ചു നൽകുമെന്ന പ്രസ്താവനയുമായി സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്. കേരള സര്‍ക്കാരോ കാവശ്ശേരി പഞ്ചായത്തോ വീട് വെക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതനുസരിച്ച് അഞ്ചു മുതല്‍ ആറു ലക്ഷം രൂപ വരെ ചെലവഴിച്ച് വീട് വെക്കാന്‍ സഹായം നല്‍കുമെന്ന് സുരേഷ് ഗോപി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കൃഷ്ണദാസിനെ അറിയിച്ചു.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശികളായ ഒരുകൂട്ടം ആളുകളാണ് ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ സുരേഷ് ഗോപിയെ സമീപിച്ചിരിക്കുന്നത്.
3)
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടിയില്‍ പരാതിപ്പെട്ട സുജേഷ് കണ്ണാടിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി എന്ന വാർത്തയാണ്. സുജേഷിനെ കാണുന്നില്ലെന്ന് കാട്ടി ഇവര്‍ ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്‍കി. മൊബൈലിലും സുജേഷിനെ വിളിച്ചിട്ട് കിട്ടുന്നില്ല. ശനിയാഴ്‌ച ഉച്ചയോടെയാണ് സുജേഷിനെ കാണാതായത്. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിരിക്കുകയാണ്.
ബാങ്കിന് മുന്നില്‍ സുജേഷ് ഒറ്റയാള്‍ സമരം നടത്തിയതോടെയാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പുറത്തറിഞ്ഞത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സുജേഷിനെ മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സുജേഷിന് വധഭീഷണിയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുജേഷിന്റെ ഈ തിരോധാനം സിപിഐഎമ്മിന്റെ പകപോക്കലാണോ എന്നത് തീർത്തും സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ഓട്ടപ്രദക്ഷിണത്തിന് പറയാനുള്ളത്.
4) ദലിത് സിഖ് നേതാവും അമരിന്ദർ സിങ് മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുമുണ്ടായിരുന്ന ചരൺജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും എന്ന വാർത്തയാണ്. സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രിയാണ്. ജയിൽ, സഹകരണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സുഖ്ജിന്ദർ സിങ് രൺധാവയെ മുഖ്യമന്ത്രിയാക്കുമെന്നാണ് കോൺഗ്രസ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഒരു വിഭാഗം എംഎൽഎമാർ രംഗത്തുവന്നതിനെ തുടർന്ന് ഒഴിവാക്കി.
ഗവർണർ ബല്‍വരിലാൽ പുരോഹിതിനെ സന്ദർശിച്ച ചരൺജിത് സിങ്, മുഖ്യമന്ത്രിയാകാനുള്ള അവകാശവാദം ഉന്നയിച്ചു. നാളെ രാവിലെ 11മണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ അനുമതി നൽകി. ചരൺജിത്തിനെ നിയമസഭാ കക്ഷിനേതാവായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തതായി പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിനുള്ള എതിർപ്പാണ് രൺധാവയ്ക്കു പകരം ചരൺജിത്തിലേക്കെത്താൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
5) അത്യന്തം മാരകമായ സെറോ ടൈപ്പ് – 2 ഡെങ്കി വൈറസിനെതിരെ കേരളം ഉള്‍പ്പടെയുളള 11 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് – 2 ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഡെങ്കി വൈറസിനെതിരെ മുന്നറിയിപ്പ് നല്‍കിയത്.
മറ്റുള്ള രോഗങ്ങളേക്കാള്‍ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ് – 2 ഡെങ്കി കേസുകളെന്നാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറയുന്നത്. ഗുരുതരമായ ഈ പ്രശ്നം വളരെ എളുപ്പത്തില്‍ മറികടക്കാന്‍ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തണം. പനി സംബന്ധിച്ച ഹെല്‍പ് ഡെസ്കുകള്‍ ആരംഭിക്കണം, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകള്‍ ആവശ്യത്തിന് സ്റ്റോക്ക് ചെയ്യണം. ഇതിനാെപ്പം അവശ്യമായ മരുന്നുകളും ഉണ്ടായിരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആഘോഷ സമയങ്ങളില്‍ ജനങ്ങള്‍ കൂടിച്ചേരുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും മാളുകള്‍, മാര്‍ക്കറ്റുകള്‍ ആരാധനാലയങ്ങള്‍ തുടങ്ങിയിടങ്ങളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് 19,653 പേർക്കാണ്. ടെ.പോ നിരക്ക് 17.34 ആണ്. 152 മരണങ്ങളാണ്.