കൊൽക്കത്ത: ഇന്നലെ രാവിലെ മുതൽ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ ഇ ഡി നടത്തുന്ന റെയ്‌ഡുകൾക്കൊടുവിൽ പശ്ചിമബംഗാൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിലായി. മന്ത്രിയുടെ പെൺസുഹൃത്ത്, നടിയും മോഡലുമായ അർപ്പിതാ മുഖർജിയുടെ ഫ്ലാറ്റിൽ നിന്ന് ഇന്നലെ 21 കോടിയോളം വരുന്ന കറൻസി കണ്ടെടുത്തിരുന്നു. മന്ത്രിയുടെ അറസ്റ്റിനു ശേഷവും പരിശോധനകൾ തുടരുകയാണ്. ഇതിനിടെ മന്ത്രിയുടെ മറ്റൊരു പെൺ സുഹൃത്തിന്റെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ട്. കാസി നസ്രുൾ സർവകലാശാലയിലെ ബംഗാളി വിഭാഗം മേധാവിയായ മൊണാലിസ ദാസും ഇ ഡി നിരീക്ഷണത്തിലാണ്. ഇവർക്ക് കോടിക്കണക്കിനു രൂപയുടെ അനധികൃത സ്വത്തുള്ളതായും മന്ത്രിയുമായി അടുത്ത ബന്ധമുള്ളതായും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോണോലിസാ ദാസിന് പത്തോളം ആഡംബര ഫ്ളാറ്റുകളുണ്ട്. ഇവരുടെ സർവ്വകലാശാലാ നിയമനത്തിലും ദുരൂഹതയുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ അടുത്ത പരിചയക്കാരി എന്ന നിലയിലാണ് നിയമനമെന്നാണ് സൂചന.
അർപ്പിതാ മുഖർജിയുടെ ഫ്ലാറ്റിൽ നിന്ന് കോടികളുടെ കള്ളപ്പണമാണ് കഴിഞ്ഞ ദിവസം അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തത്. മന്ത്രിയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന അര്‍പ്പിത മുഖര്‍ജി പ്രമുഖ നടിയും മോഡലുമാണ് . ഏതാനും ബംഗാളി, ഒഡിയ, തമിഴ് സിനിമകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ബംഗാളി സിനിമയിലെ പ്രമുഖ നടന്മാര്‍ക്കൊപ്പമെല്ലാം ചെറിയ വേഷങ്ങളില്‍ അര്‍പ്പിത അഭിനയിച്ചിരുന്നു. ദുര്‍ഗാ പൂജയുടെ പ്രചരണവുമായി ബന്ധപ്പെട്ടാണ് അര്‍പ്പിതയും മന്ത്രി പാർത്ഥ ചാറ്റര്‍ജിയും തമ്മില്‍ ആദ്യം പരിചയപ്പെടുന്നതെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019-ലും 2020-ലും ചാറ്റര്‍ജിയുടെ ദൂര്‍ഗാപൂജ കമ്മിറ്റിയുടെ പ്രചാരണമുഖം അര്‍പ്പിതയായിരുന്നു. കൊല്‍ക്കത്തയിലെ ഏറ്റവും വലിയ ദുര്‍ഗാപൂജ കമ്മിറ്റിയായിരുന്നു ഇത്. ഇതിനുശേഷമാണ് നടിയും മന്ത്രിയും അടുപ്പത്തിലായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സൗത്ത് കൊല്‍ക്കത്തയിലെ ആഡംബര ഫ്‌ളാറ്റിലാണ് ഏതാനും വര്‍ഷങ്ങളായി അര്‍പ്പിത താമസിച്ചുവരുന്നത്. ഇവിടെനിന്നാണ് ഇ.ഡി. 20 കോടിയോളം രൂപയുടെ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തത്. ഫ്‌ളാറ്റില്‍ റെയ്ഡ് നടക്കുമ്പോള്‍ അര്‍പ്പിത സ്ഥലത്തില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാർത്ഥ ചാറ്റര്‍ജി ബംഗാളില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് എസ്.എസ്.സി. വഴി അനധികൃത നിയമനങ്ങള്‍ നടത്തിയെന്നും ഇതില്‍ വന്‍ അഴിമതി നടന്നതായുമാണ് കേസ്. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി ജീവനക്കാരുടെയും പ്രൈമറി അധ്യാപകരുടെയും ഒമ്പതാംക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള അസിസ്റ്റന്റ് അധ്യാപകരുടെയും നിയമനങ്ങളിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. കേസില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ മാസങ്ങള്‍ക്ക് മുമ്പ് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. ഇതിനുപിന്നാലെ പാർത്ഥ ചാറ്റര്‍ജി അടക്കമുള്ളവരെ സി.ബി.ഐ സംഘം ചോദ്യംചെയ്തിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജ്ജിയുടെ വിശ്വസ്തനായ നേതാവ് തന്നെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമടക്കം കയ്യോടെ പിടിക്കപ്പെടുമ്പോൾ തൃണമൂൽ കോൺഗ്രസ് പ്രതിരോധത്തിലാണ്