ഭാരതത്തിന്റെ സ്വപ്ന നേട്ടത്തെ അംഗീകരിച്ച് പാകിസ്ഥാനും രംഗത്ത്. അന്ന് പരിഹാസത്തോടെ രാജ്യത്തെ നോക്കിയ പാകിസ്ഥാൻ ഇന്ന് സോഫ്റ്റ് ലാന്ഡിങ്ങിനെ മനുഷ്യരാശിയുടെ ചരിത്ര നിമിഷമാണെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. എക്‌സിലൂടെയാണ് അദ്ദേഹം പ്രശംസിച്ചത്. ചന്ദ്രനിലേക്കുള്ള ലാന്‍ഡിംഗ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് അദ്ദേഹം പാക് മാദ്ധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
”ചന്ദ്രയാന്‍ -3 ചന്ദ്രനിലിറങ്ങുന്നത് 6:15 ന് പാകിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ തത്സമയം കാണിക്കണം. മുഴുവന്‍ മനുഷ്യരാശിക്കും ഇതൊരു ചരിത്ര നിമിഷമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ബഹിരാകാശ സമൂഹത്തിനും.. ഒരുപാട് അഭിനന്ദനങ്ങള്‍.’, അദ്ദേഹം എക്‌സില്‍ കുറിച്ചു.
ചന്ദ്രയാന്‍-2ന്റെ വിക്ഷേപണത്തിന് പിന്നാലെയാണ് ഫവാദ് ചൗധരി ഐഎസ്ആര്‍ഒയെ പരിഹസിച്ചിരുന്നത്. 2019-ല്‍ ചന്ദ്രയാന്‍-2 ന് 900 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ഈ ബജറ്റിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ചൗധരിയുടെ പരിഹാസം. അജ്ഞാതമായ ഒരു പ്രദേശത്തിനായി ഇത്രയധികം ബജറ്റ് ചെലവഴിക്കുന്നത് ബുദ്ധിയല്ലെന്നായിരുന്നു ചൗധരിയുടെ പ്രസ്താവന.
അന്ന് ചന്ദ്രയാന്‍-2 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിനിടെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം ഐഎസ്ആര്‍ഒയ്ക്ക് നഷ്ടമായി. ഇതിന് പിന്നാലെയാണ് ഐഎസ്ആര്‍ഒയെയും ഇന്ത്യയെയും പരിഹസിച്ച് മുന്‍ മന്ത്രി രംഗത്തെത്തിയത്. ‘പരാജയപ്പെട്ട ഇന്ത്യ’ എന്ന ഹാഷ്ടാഗ് പങ്കുവെച്ചായിരുന്നു പരിഹാസം. ഇമ്രാന്‍ ഖാന്റെ സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു ഫവാദ് ഹുസൈന്‍ ചൗധരി.