ഇസ്‍ലാമബാദ് : ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ശ്രീലങ്കയിൽ നടത്തുന്നതിൽനിന്ന് പിൻമാറാൻ പാകിസ്ഥാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നേരത്തെ തീരുമാനിച്ചതിൽ നിന്ന് വിഭിന്നമായി കൂടുതൽ മത്സരങ്ങൾ പാകിസ്ഥാനിൽ വച്ച് തന്നെ നടത്തണമെന്നാണ് പിസിബിയുടെ പുതിയ നിലപാട്. നേരത്തെ നിശ്ചയിച്ചിരുന്ന ‘ഹൈബ്രിഡ്’ മോഡൽ പാകിസ്ഥാൻ തന്നെയാണ് മുന്നോട്ടു വച്ചത്. എന്നാൽ പിസിബി തലവനായി സാക്ക അഷറഫ് ചുമതലയേറ്റതോടെ പാകിസ്ഥാൻ നേരത്തെയുള്ള നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു. ഇതോടെ ടൂർണമെന്റ് നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്.
ഏഷ്യാ കപ്പിലെ നാലു മത്സരങ്ങൾ പാകിസ്ഥാനിലും ഇന്ത്യയുടേതുൾപ്പെടെ ബാക്കി മത്സരങ്ങൾ ശ്രീലങ്കയിലും നടത്താനാണു നേരത്തേ തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങൾ നടക്കേണ്ടത്. ഏഷ്യാകപ്പ് കളിക്കാൻ പാകിസ്ഥാനിലേക്കു പോകില്ലെന്ന നിലപാടാണ് ബിസിസിഐ ആദ്യം മുതൽ സ്വീകരിച്ചത്. തുടർന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം പാകിസ്ഥാനു പുറത്തുനടത്താമെന്ന ‘ഹൈബ്രിഡ്’ മോഡലുമായി പാക്കിസ്ഥാനെത്തി. ഒടുവിൽ ചർച്ചകള്‍ക്കു ശേഷം ഇന്ത്യയുടെ കളികളും മറ്റു പ്രധാന മത്സരങ്ങളും ശ്രീലങ്കയിൽ നടത്താൻ തീരുമാനമായി. എന്നാൽ പാകിസ്ഥാൻ സർക്കാർ ഇക്കാര്യത്തിൽ സമ്മർദം ചെലുത്തിയതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാട് മാറ്റി. ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് കളിക്കണോയെന്നു തീരുമാനിക്കാൻ, പാകിസ്ഥാൻ സമിതിയെ നിയോഗിച്ചിരിക്കുകയാണ്.