ഇസ്ലാമാബാദ്: അഫ്ഗാനിൽ താലിബാൻ (Taliban) തങ്ങളുടെ ആധിപത്യം കൂടുതൽ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ശരിയത്ത് നിയമം അനുസരിച്ച് മാത്രമേ ശിക്ഷകളും ഭരണവും രാജ്യത്ത് നടപ്പാക്കും എന്ന് താലിബാൻ ഭീകരർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ബാർബർഷോപ്പുകളിലെ പെരുമാറ്റച്ചട്ടമാണ് നിലവിൽ വന്നിട്ടുള്ളത്. പുരുഷന്മാർ ആരും ഒരുകാരണവശാലും താടിവടിയ്‌ക്കരുതെന്നാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുസമൂഹത്തിനിടയിൽ ഇസ്ലാമിക നിയമം കർശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഹെൽമന്ദ് പ്രവിശ്യയിലാണ് ആദ്യ പ്രഖ്യാപനം വന്നിരിക്കുന്നത്.
താലിബാന്റെ ഫത്വ ഇങ്ങനെ:
‘ഇന്നു മുതൽ ബാർബർഷോപ്പുകളിൽ എത്തുന്നവരുടെ താടിവടിയ്‌ക്കാൻ അനുവാദമില്ല. അതുപോലെ ഒരു സ്ഥാപനങ്ങളിലും ഇനി മുതൽ പാട്ടുകേൾക്കുന്ന സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ പാടില്ല. ജോലിക്കിടെ മൂളിപ്പാട്ടും പാടാൻ അനുവാദമില്ല ‘ ഹെൽമന്ദ് പ്രവിശ്യയിലാണ് താലിബാൻ ഭരണകൂടത്തിന്റെ ശരിയത്ത് നിയമം അനുസരിച്ചുള്ള പ്രസ്താവന വന്നത്. ബാർബർഷോപ്പുകളിൽ മുടിവെട്ടാൻ വരുന്നവർ വിവിധ സൈറ്റലുകളിൽ മുടിവെട്ടുന്നതും നിരോധിച്ചിരിക്കുകയാണ്. താലിബാൻ മന്ത്രിസഭയിൽ (Taliban Terrorist Government) പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള ഇസ്ലാമിക് ഓറിയന്റേഷൻ ആന്റ് റപ്രസന്ററ്റീവ്‌സ് ഓഫ് മെൻ എന്ന വകുപ്പാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
അതേസമയം താലിബാൻ സർക്കാരുമായി ബന്ധം ദൃഢമാക്കാനുള്ള പാകിസ്ഥാന്റെ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്ലാമാബാദിൽ നിന്നും കാബൂളിലേക്ക് സർവീസ് നടത്താൻ അഫ്ഗാൻ വിമാനത്തിന് അനുമതി നൽകിയിരിക്കുകയാണ് പാകിസ്ഥാൻ. പാക് സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് (സിഎഎ) ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ കാം-എയറിന്റെ മൂന്ന് പ്രതിവാര വിമാന സർവീസുകൾ ഇനിമുതൽ പാകിസ്ഥാനിൽ നിന്നും ഉണ്ടാകും.
താലിബാൻ അധികാരമേറിയതിന് ശേഷം ഇതാദ്യമായാണ് അഫ്ഗാൻ വിമാനങ്ങൾ അന്താരാഷ്‌ട്ര സർവീസ് ആരംഭിക്കുന്നത്. നിലവിൽ കാം-എയറിന് മാത്രമാണ് അഫ്ഗാനിൽ സർവീസ് നടത്താൻ അനുമതി.
കാബൂളിൽ നിന്നും ഇസ്ലാമാബാദിലേക്ക് യാത്രക്കാർ കുറവായിരിക്കുമെന്നതിനാൽ ആദ്യം ചാർട്ടേഡ് വിമാനങ്ങൾ മാത്രം സർവീസ് നടത്താനാണ് തീരുമാനം. ശേഷം യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നത് അനുസരിച്ച് വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പാക് സിഎഎ ഡയറക്ടർ ഇർഫാൻ സാബിർ അറിയിച്ചു. കാം-എയർ അധികൃതരുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് വിമാന സർവീസുകൾക്ക് അനുമതി നൽകിയതെന്നും ഇർഫാൻ സാബിർ കൂട്ടിച്ചേർത്തു.