ഇസ്ലാമാബാദ്: താലിബാൻ ഭീകരർക്കുവേണ്ടി യുഎൻ (UNO) പൊതുസഭയിൽ വീണ്ടും വാദങ്ങളുമായി എത്തിയിരിക്കുകയാണ് ഇമ്രാൻ ഖാൻ. അഫ്ഗാനിലെ നിലവിലെ സർക്കാരിനെ സ്ഥിരപ്പെടുത്താനും ശക്തമാക്കാനും അന്താരാഷ്‌ട്ര സമൂഹം ഒരുമിക്കണമെന്നായിരുന്നു പാക് പ്രധാനമന്ത്രി പറഞ്ഞത്. അതേസമയം അഫ്ഗാനെ അസ്ഥിരപ്പെടുത്തുന്നത് കൂടുതൽ അന്താരാഷ്‌ട്ര തീവ്രവാദികളെ സൃഷ്ടിക്കുക മാത്രമേ ചെയ്യൂള്ളുവെന്നും ഇമ്രാൻ ഖാൻ ഇത്തവണ ഭീഷണിയും മുഴക്കി. അതോടൊപ്പം കശ്മീരിനെക്കുറിച്ചും ഇമ്രാൻ ഖാൻ യുഎന്നിൽ പരാമർശിച്ചു.
എന്നാൽ ഇതിന് ചുട്ട മറുപടിയാണ് ഇന്ത്യ നൽകിയത്. ഭീകരവാദത്തിന്റെ വിളനിലമാണ് പാകിസ്ഥാൻ (Pakistan) എന്നും, ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുക പാകിസ്ഥാന്റെ ലക്ഷ്യമെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സ്നേഹാ ദുബെ തുറന്നടിച്ചു. അതോടൊപ്പം ജമ്മു-കശ്മീർ എന്നും ഇന്ത്യയുടെ അഭിവാജ്യ ഘടകമായിരിക്കുമെന്നും പാകിസ്ഥാന് ജമ്മുകശ്മീരിൽ ഒരു കാര്യവുമില്ലെന്നും വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയെ തെറ്റിദ്ധരിപ്പിക്കാൻ പാക് പ്രധാനമന്ത്രി (Imran Khan) ശ്രമിച്ചതായും ഇന്ത്യ തുറന്നടിച്ചു. ഭീകരവാദം ലോകത്ത് പടരുന്നതിന് കാരണം പാകിസ്ഥാനാണെന്നും പാകിസ്ഥാന്റെ ഭീകരവാദ അനുകൂല നിലപാടുകൾക്കെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടാവണമെന്നും സ്നേഹാ ദുബെ ആവശ്യപ്പെട്ടു. ഭീകരവാദ സംഘടനകൾക്ക് വേണ്ടിയാണ് പാകിസ്ഥാൻ നിലകൊള്ളുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങൾ പാകിസ്ഥാനിലെ ഭീകരവാദമുഖം വെളിപ്പെടുത്തുന്നുവെന്നും ജമ്മു കശ്മീർ സമാധാനമായി പുലരുന്നത് പാകിസ്ഥാന് ഉൾക്കൊള്ളാനാകുന്നില്ലെന്നും ഇന്ത്യ പറഞ്ഞു.