വെള്ളപ്പൊക്കത്തിന് ശേഷം പാകിസ്ഥാനിലെ ജനങ്ങൾ മലേറിയയോട് പൊരുതുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ നിന്ന് ആറ് മില്യൺ കൊതുക് വലകൾ വാങ്ങാനൊരുങ്ങി പാകിസ്ഥാൻ. കൊതുകിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്ഥാൻ ജനതയ്ക്ക് കൊതുകു വല പോലും ഇല്ലെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഇതോടെ പാക്കിസ്ഥാൻ ഒരിക്കൽ കൂടി ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ്.
മലേറിയ പടരാതിരിക്കാൻ ഇന്ത്യയിൽ നിന്ന് ആറ് മില്യൺ കൊതുക് വലകൾ ഇറക്കുമതി ചെയ്യാൻ പാകിസ്ഥാൻ ആരോഗ്യ മന്ത്രാലയം അനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
‘പാകിസ്ഥാനിൽ മലേറിയ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, ഇന്ത്യയിൽ നിന്ന് കൊതുക് വലകൾ വാങ്ങാൻ ആരോഗ്യ മന്ത്രാലയം പാകിസ്ഥാൻ സർക്കാരിനോട് അനുമതി തേടി. ആറ് മില്യൺ കൊതുക് വലകൾ അടിയന്തരമായി ആവശ്യമാണ്. പാകിസ്ഥാനിലെ 32 ജില്ലകൾ മലേറിയയോട് പൊരുതുകയാണ്’. പ്രളയബാധിതമായ സിന്ധിലും ബലൂചിസ്ഥാനിലും കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ലക്ഷം പേർക്ക് മലേറിയ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.
പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ ചർമ്മ അണുബാധ, വയറിളക്കം, മലേറിയ തുടങ്ങിയ രോഗങ്ങൾ ആളുകളെ പിടികൂടുന്നുവെന്ന് ലോക ആരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം രോഗം ബാധിച്ച് 324 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ തുറസ്സായ സ്ഥലത്താണ് താമസിക്കുന്നത്. ഇതാണ് രോഗം പടരാനും കാരണമാകുന്നത്.
നൂറുകണക്കിന് കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന വെള്ളപ്പൊക്ക കെടുതി പൂർണ്ണമായും അവസാനിക്കാൻ രണ്ട് മുതൽ ആറ് മാസം വരെ എടുത്തേക്കാം. അതേസമയം, പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായതോടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. ജനങ്ങൾ മലിനജലം കുടിക്കാൻ നിർബന്ധിതരാവുകയാണ്