പാലക്കാട്: ഏവരുടെയും കണ്ണുകളെ ഈറനണിയിപ്പിക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ പാലക്കാട് (Palakkad) നടന്നത്. ജീവന്ററെ പാതിയെ കണ്മുന്നിലിട്ടാണ് ജിഹാദികളായ ഭ്രാന്തന്മാർ വെട്ടിക്കൊന്നത്. കണ്‍മുന്നില്‍ വെട്ടേറ്റുവീണ ജീവിതപ്പാതിയെ ഒന്ന് ചേർത്തുപിടിക്കാൻ പോലും അര്‍ഷികയ്ക്ക് കഴിഞ്ഞില്ല. ഒടുവിൽ കാത്തിരിപ്പിന്റെ മണിക്കൂറുകളായിരുന്നു പിന്നീട്. എന്നാൽ താൻ തന്റെ പ്രാണനേക്കാൾ സ്നേഹിച്ച ജീവിതപ്പാതി ഇനി ഒരിക്കലും തിരിച്ചുവരില്ല എന്ന് ഹൃദയം പൊട്ടുന്ന വേദനയോടെയാണ് അര്‍ഷിക തിരിച്ചറിഞ്ഞത്.
സഞ്ജിത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വേണ്ടിയുള്ള കാത്തിരിപ്പ്…
അവസാനമായി സഞ്ജിത്തിനെ കാണാൻ എലപ്പുള്ളിയിലെ വീട്ടിലെ മുറിയില്‍ മരവിച്ച അവസ്ഥയില്‍ ഒരേ ഇരിപ്പായിരുന്നു അർഷിക. ഇടയ്ക്ക് കുഞ്ഞ് കരഞ്ഞപ്പോള്‍ സമാധാനിപ്പിച്ചു. കാത്തിരിപ്പിന് വിരാമമിട്ട് വൈകിട്ട് ആറേമുക്കാലോടെ സഞ്ജിത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ തലയടിച്ച് കരഞ്ഞ അര്‍ഷികയെ സമാധാനിപ്പിക്കാന്‍ ആര്‍ക്കുമായില്ല. ഹരേ..രാമ പ്രാര്‍ഥനകളോടെയും ഭാരത് മാതാ കീ ജയ് വിളികളോടെയും മൃതശരീരം വീട്ടുമുറ്റത്തെ കട്ടിലില്‍ കിടത്തിയപ്പോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ടു. തിക്കുംതിരക്കുമായി. ഇതിനിടെ, സങ്കടം ഉള്ളിലൊതുക്കി മകനെ അവസാനമായി ഒരുനോക്ക് കാണാന്‍ അച്ഛന്‍ ആറുച്ചാമി എത്തി, മകന് അന്തിമോപചാരമര്‍പ്പിച്ചു.
മൃതദേഹവുമായി ആംബുലന്‍സ് വീട്ടുപടിക്കലെത്തിയതുമുതല്‍ കതകില്‍ത്താങ്ങി കരഞ്ഞ് തളര്‍ന്നുനിന്ന് അമ്മ. ”അമ്മ വിളിക്കുവാടാ പൊന്നുമോനേ, ഞാനിപ്പോ ആശുപത്രിയില്‍ കൊണ്ടുപോകാമെടാ.. എന്ന് അമ്മയുടെ നിലവിളി. മൃതദേഹംകണ്ട് നിലത്തുവീണുകരഞ്ഞ അമ്മയെ തിരികെ വീട്ടിനുള്ളിലാക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ പാടുപെട്ടു. ഏഴരയോടെ മൃതദേഹം ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍, സംസ്ഥാന ഖജാന്‍ജി അഡ്വ. ഇ. കൃഷ്ണദാസ്, സെക്രട്ടറി എ. നാഗേഷ്, സംസ്ഥാന വക്താവ് സന്ദീപ് ജി.വാര്യര്‍ എന്നിവർ സഞ്ജിത്തിന്റെ വസതിയിൽ എത്തിയിരുന്നു.
അതേസമയം ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതികൾ തൃശൂർ ഭാഗത്തേക്ക് കടന്നുവെന്നാണ് പോലീസ് പറയുന്നത്. പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. പ്രതികളെ കണ്ടെത്താൻ അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂർ, ചെറായി, പൊന്നാനി മേഖലകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
എന്നാൽ പ്രതികൾ കൊലയ്‌ക്കെത്തിയത് വെള്ള നിറത്തിലുള്ള മാരുതി 800 കാറിലാണെന്നാണ് വിവരം. എന്നാൽ രക്ഷപെടുന്നതിനിടെ കാർ മാറിക്കയറാൻ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി. കാർ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. പോലീസ് എട്ട് ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.