പമ്പ- ശമനമില്ലാതെ തുടരുന്ന കനത്ത മഴയില്‍ പമ്പയിൽ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാവിലെ മുതൽ ഇന്നുവരെയുളള കണക്കനുസരിച്ച് ഗണ്യമായ തോതിലാണ് ജലനിരപ്പ് ഉയരുന്നത്. ജില്ലാ ഭരണകൂടത്തിന്‍റെ അതീവ ജാഗ്രതാ നിർദേശം നിലനിൽക്കുന്നു.
പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരുമെന്ന് ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ പറഞ്ഞു. നിലവില്‍ കൂടുതല്‍ ആളുകളെ ക്യാംപുകളിലേക്ക് മാറ്റേണ്ടതില്ല. പാണ്ടനാട്, ഇടനാട്, പുത്തന്‍കാവ് മേഖലയിലുള്ളവര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
മീനച്ചിലാർ കരകവിഞ്ഞ് വിവിധയിടങ്ങളില്‍ വെള്ളം കയറിയിരുന്നു. അതേസമയം കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ തുടരുകയാണ്. കുട്ടനാട്ടിൽ ഇടവിട്ടുള്ള മഴ ശക്തം. ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. ഏഴായിരത്തിലധികം വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ എണ്ണം ഇരുപതിനായിരം പിന്നിട്ടു. മട വീണ പാടങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള നടപടികൾ വൈകുംതോറും വെള്ളക്കെട്ട് മാറാതെ നിലനിൽക്കും.