കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിൽ. സ്ഫോടനം നടക്കുമ്പോൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാല് പേരാണ് പിടിയിലായത്. അരുൺ, അതുൽ, ഷിബിൻ ലാൽ, സായൂജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കോയമ്പത്തൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് വച്ചാണ് സായൂജിനെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് പോലീസ് എത്തുകയാണ്. ആശുപത്രിയിൽ ചികിത്സ തേടി പരിക്കേറ്റ നിലയിൽ ആരെങ്കിലും എത്തിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സമീപജില്ലകളിലെ ആശുപത്രികളിലും പോലീസ് നിരീക്ഷണം ശക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട എട്ട് പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തോളം പേർ സംഭവസ്ഥലത്തുണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം.
പാനൂർ മൂളിയന്തോട് വീടിനുള്ളിൽ ബോംബ് നിർമ്മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്. ലോട്ടറി കച്ചവടക്കാരനായ മനോഹരൻ എന്നയാളുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു സ്ഫോടനം നടന്നത്. സിപിഎം അനുഭാവിയായ ഷെറിൽ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനീഷ് ആശുപത്രിയിലാണ്. ഇയാളാണ് ബോംബ് നിർമ്മാണം ആസൂത്രണം ചെയ്തത്. പ്രാദേശിക സിപിഎം നേതാവിന്റെ മകൻ കൂടിയാണ് വിനീഷ്. ഇവരുടെ വീടിന് സമീപത്തായിരുന്നു സ്ഫോടനം നടന്നത്. വിനോദ്, അശ്വത് എന്നിവർക്കും പൊട്ടിത്തെറിയിൽ പരിക്കേറ്റിരുന്നു. ഇവർ കോഴിക്കോട്, പരിയാരം മെഡിക്കൽ കോളേജുകളിലായി ചികിത്സയിലാണ്.