കാബൂൾ: അഫ്‌ഗാനിൽ ജീവനും കൊണ്ട് രാജ്യം വിടാൻ നെട്ടോട്ടമോടി ജനങ്ങൾ. രാജ്യം വിടാൻ എത്തിയവരുടെ തിക്കും തിരക്കും ഉണ്ടായതിനെ തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ് ഉണ്ടായതായാണ് റിപ്പോർട്ട്. സംഘർഷത്തെ തുടർന്ന് വിമാനത്താവളത്തുനിന്നുള്ള എല്ലാ സർവ്വീസുകളും ഇതോടെ നിർത്തിവച്ചിരിക്കുകയാണ്.
അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗാനി രാജ്യം വിട്ട് താജിക്കിസ്ഥാനിൽ അഭയം തേടിയതിന് ശേഷം തലസ്ഥാന നഗരമായ കാബൂളിന്റെ നിയന്ത്രണം പൂർണ്ണമായും താലിബാൻ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സഖ്യസൈന്യത്തെ സഹായിച്ചിരുന്നവരും മറ്റ് രാജ്യങ്ങളുടെ പ്രത്യേക വിസയുള്ളവരുമാണ് പുറത്ത് കടക്കാൻ എത്തിയത്. താലിബാൻ തങ്ങൾക്കെതിരെ പ്രതികാര നടപടിയെടുക്കുമെന്ന ആശങ്കയിൽ വിമാനത്താവളത്തിലേക്ക് ആയിരങ്ങൾ പാഞ്ഞെത്തുകയായിരുന്നു.
തുടർന്ന് തിക്കും തിരക്കും നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവയ്‌ക്കുകയായിരുന്നു. ഇതോടെ വിമാനത്താവളം അടച്ചിട്ട് മുഴുവൻ സർവ്വീസുകളും നിർത്തിവച്ചു. എന്നാൽ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. കാനഡയും അമേരിക്കയും ഹെലികോപ്ടർ മാർഗമാണ് എംബസ്സി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്. 129 പേരെ ഇന്ത്യ ഇന്നലെ എയർ ഇന്ത്യാ വിമാനത്തിൽ ദില്ലിയിൽ എത്തിച്ചു. എ. ഐ – 244 എന്ന വിമാനത്തിലാണ് രാത്രി 8 മണിക്ക് ആളുകളെ കൊണ്ടുവന്നത്.
അതേസമയം തലസ്ഥാന നഗരി പിടിച്ചെത്ത് അഫ്ഗാനിസ്ഥാനിൽ പൂർണ ആധിപത്യം നേടിയ താലിബാൻ ഭീകരർ കാബൂൾ കൊട്ടാരത്തിൽ കൊടി നാട്ടി. അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക പതാക നീക്കം ചെയ്ത് താലിബാൻ പതാക നാട്ടുകയായിരുന്നു. അഫ്‌ഗാനിസ്ഥാൻ എന്ന പേര് മാറ്റി ഇനി മുതൽ ‘ഇസ്ലാമിക് എമിറേറ്റ്‌സ് അഫ്ഗാനിസ്ഥാൻ എന്നാക്കിയതായും പ്രഖ്യാപനം ഉടനെന്നും കൊട്ടാരം പിടിച്ചടക്കിയ ശേഷം താലിബാൻ പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona