തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിമര്‍ശനങ്ങളോടെ മുഖ്യമന്ത്രിയുടെ പ്രതികരിച്ച രീതിക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് രാഷ്ട്രീയമായ മറുപടിയാണ് വേണ്ടത്.
ഒരു ചോദ്യത്തിന് പോലും വ്യക്തമായ ഉത്തരം നൽകാൻ മുഖ്യമന്ത്രിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. മകളെ കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രി വികാരവിക്ഷുബ്ധനാകുകയാണ്. അതുകൊണ്ട് ഒന്നും പറയാനില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ആര്‍ക്കാണ് സമനില തെറ്റിയതെന്ന് വാര്‍ത്താ സമ്മേളനം കണ്ട എല്ലാവര്‍ക്കും അറിയാമെന്നും കെ സുരേന്ദ്രൻ തിരിച്ചടിച്ചു. സമനില തെറ്റിയവനാണ് മറ്റുള്ളവർക്ക് സമനില തെറ്റിയെന്ന് തോന്നുക. മുഖ്യമന്ത്രിയെ ഭയം വേട്ടയാടുന്നു. സ്വന്തം നിഴലിനോടു പോലും മുഖ്യമന്ത്രിക്ക് ഭയമാണ്. കളളു കുടിച്ച കുരങ്ങനെ തേളു കുത്തിയാൽ എങ്ങനെയിരിക്കുമോ അതാണ് മുഖ്യമന്ത്രിയുടെ അവസ്ഥയെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. ഭീഷണിയെയും പേടിപ്പിക്കലിനെയും മുഖവിലയ്ക്ക് എടുക്കുന്നില്ല;
പിണറായി വിജയന്‍റെ ചരിത്രം കുറെ ബർലിൻ കുഞ്ഞനന്തൻ നായര്‍ പറഞ്ഞിട്ടുണ്ട്. കോളജിൽ സീറ്റുവാങ്ങിയത് എങ്ങനെയെന്നും ആരുടെയൊക്കെ കാലു പിടിച്ചിട്ടെന്നും എല്ലാവർക്കും അറിയാം.കൊള്ളപണത്തിന്‍റെ പങ്ക് മുഖ്യമന്ത്രിക്ക് കിട്ടി എന്ന ആരോപണം ആവർത്തിക്കുന്നു. പാപക്കറയിൽ നിന്ന് മുഖ്യമന്ത്രിക്ക് മാറി നിൽക്കാൻ ആവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.