ആലപ്പുഴ: കോൺഗ്രസിന്റെ ശത്രു കോൺഗ്രസ് തന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ശത്രുത മാറ്റി ഐക്യത്തോടെ പോയില്ലെങ്കിൽ സ്ഥിതി അപകടത്തിലാകുമെന്നും സുധാകരൻ വ്യക്തമാക്കി. ആലപ്പുഴയിലെ കോൺഗ്രസ് സ്പെഷ്യൽ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. ജനം ഒപ്പമുണ്ട്. എന്നാൽ, അവർ വിഭജിക്കപ്പെടുന്നെങ്കിൽ കാരണം കോൺഗ്രസ് തന്നെയാണെന്നും കെ. സുധാകരൻ പറഞ്ഞു. കൂടാതെ, ആലപ്പുഴ എത്തേണ്ടിടത്ത് എത്തിയില്ലെങ്കിൽ കെ.സി.വേണുഗോപാലിനും അതിൽ പങ്കുണ്ടെന്നും കെ.സുധാകരൻ തുറന്നടിച്ചു.
കൂടാതെ, ഇടത് സർക്കാരിനെതിരെയും കെ.സുധാകരൻ തുറന്നടിച്ചു. എന്തിനും പണം എന്നതാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം. മോദിയുടെ തൊഴുത്ത് അദാനിയാണെങ്കിൽ പിണറായിയുടേത് ഊരാളുങ്കൽ സൊസൈറ്റിയാണ്. അവർക്കു വേണ്ടി നിയമം തന്നെ മാറ്റി ടെൻഡറില്ലാതെ പണികൾ നൽകുന്നു. കരാറുകാരിൽ നിന്നു കോടികൾ കോഴ വാങ്ങി പിണറായി തടിച്ചു കൊഴുക്കുന്നു. കടൽ പോലും കൊള്ളയടിക്കാൻ കരാറുണ്ടാക്കിയ നന്ദികെട്ടവരാണ് പിണറായി സർക്കാരെന്നും കെ.സുധാകരൻ ആരോപിച്ചു. കൂടാതെ, 50 കോടി രൂപയാണു കേരളീയത്തിന് ചെലവിട്ടത്. അതുണ്ടായിരുന്നെങ്കിൽ കെഎസ്ആർടിസിയും സിവിൽ സപ്ലൈസും കുറച്ചെങ്കിലും രക്ഷപ്പെട്ടേനെയെന്നും കെ.പി.സി.സി പ്രസിഡന്റ് വിമർശിച്ചു.