വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നവകേരള സദസിന് വേണ്ടി സർക്കാർ സഹകരണ – തദ്ദേശ ഭരണ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇപ്പോൾ തന്നെ ഞെരുക്കത്തിലായ തദ്ദേശ സ്ഥാപനങ്ങളെ വലിയ തകർച്ചയിലേക്ക് തള്ളിവിടുന്നതാണ് സർക്കാരിന്റെ നിലപാടെന്നും കെ.സുരേന്ദ്രൻ തുറന്നടിച്ചു.
50,000 മുതൽ മൂന്ന് ലക്ഷം വരെ രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് ടാർഗറ്റ് നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇത്രയും ഭീമമായ തുക ജനങ്ങളിൽ നിന്നും പിഴിയുകയാവും തദ്ദേശ സ്ഥാപനങ്ങൾ ചെയ്യുകയെന്ന് ഉറപ്പാണ്. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാരെന്നും സഹകരണ സ്ഥാപനങ്ങളെ പൂർണമായും തകർക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
സഹകരണ പ്രസ്ഥാനങ്ങളെ കറവപശുവിനെ പോലെയാണ് എൽഡിഎഫ് സർക്കാർ കാണുന്നത്. നിക്ഷേപകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഈ പണപ്പിരിവ്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് പ്രധാനമായും സ്പോൺസർ ചെയ്യുന്നത് മാഫിയകളാണെന്നും മുഖ്യമന്ത്രിയുടെ കേരളയാത്ര കഴിയുന്നതോടെ കേരളം പൂർണമായും മാഫിയകളുടെ ഭരണത്തിന് കീഴിലാവുമെന്ന് ഉറപ്പായി കഴിഞ്ഞെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കൂടാതെ, കേരളീയം നടത്താൻ സർക്കാർ ഉദ്യോഗസ്ഥരെ ഇറക്കി പണം പിരിച്ച പിണറായി വിജയൻ പരസ്യമായ അധികാര ദുർവിനിയോഗമാണ് നടത്തുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും കെ. സുരേന്ദ്രൻ തുറന്നടിച്ചു.