കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യ വിചാരണയ്ക്ക് ഇരയാക്കിയ പെൺകുട്ടിക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി. ഡിവിഷൻ ബെഞ്ചിനാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് നിലനിൽക്കില്ലെന്നും വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യത സർക്കാരിനില്ലെന്നുമാണ് അപ്പീലിൽ പറയുന്നത്.
കേസില്‍ സർക്കാർ ഒന്നരലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കുകയും വേണമെന്നും ഉത്തരവിട്ടിരുന്നു. അപമാനിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നും പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.
നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ചത്. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.