തിരുവനന്തപുരം: വീണ്ടും ഒരു പരീക്ഷാക്കാലത്തേയ്ക്ക് കടക്കുകയാണ് സംസ്ഥാനം(SSLC Plus, Two Exams In Kerala). വിദ്യാർത്ഥികളെല്ലാം പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണ്. അതേസമയം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ബാക്കി 30 ശതമാനം നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ കുട്ടികള്‍ക്കും അവരുടെ മികവിന് അനുസരിച്ച് സ്‌കോര്‍ നേടാനാണ് ഇങ്ങനെ തീരുമാനിച്ചതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. അസാധാരണ സാഹചര്യമായതിനാലാണ് കഴിഞ്ഞ തവണ ഫോക്കസ് ഏരിയയില്‍ നിന്ന് മാത്രം ചോദ്യങ്ങള്‍ വന്നത്. ഫോക്കസ്, നോണ്‍ ഫോക്കസ് ഏരിയകളില്‍ 50 ശതമാനം അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. നിയമസഭയില്‍ മന്ത്രി രേഖാമൂലം ഇക്കാര്യങ്ങള്‍ മറുപടിയായി അറിയിക്കുകയായിരുന്നു. അതേസമയം സില്‍വര്‍ലൈന്‍ വിഷയത്തിലെ ചര്‍ച്ച ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളെടുത്ത് നിയമസഭാ സമ്മേളനം പുരോഗമിക്കുകയാണ്.
അതേസമയം ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾ ഏപ്രിലിലും അധ്യാപക പരിശീലനവും എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയവും ഏപ്രിൽ, മെയ് മാസങ്ങളിലും നടക്കും. പരീക്ഷകൾ സുഗമമായി നടത്താനും വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിച്ചു. പാഠഭാഗങ്ങളുടെ പൂർത്തിയാക്കൽ സംബന്ധിച്ച് പ്രതിവാര അവലോകനം നടത്താനും റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകാനും നിർദേശിച്ചിട്ടുണ്ട്.