ബഹീരാകാശത്ത് ശത്രു ഉപഗ്രഹങ്ങളെ മിസൈൽ ആക്രമണം വഴി നശിപ്പിക്കാനുള്ള ശേഷി ലോകത്തോട് പ്രഖ്യാപിച്ച് ഭാരതം. ഭൂമിയിൽ നിന്ന് കിലോമീറ്ററുകൾ ഉയരത്തിൽ അന്തരീക്ഷത്തിൽ ഉപഗ്രഹത്തെ നശിപ്പിക്കാനുള്ള ശേഷി കൈവരിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് തത്സമയ സംപ്രേഷണത്തിലൂടെ രാജ്യത്തോടും ലോകത്തോടും പ്രഖ്യാപിച്ചത്.
മിഷൻ ശക്തി എന്ന് പേരിട്ട ഈ ഓപ്പറേഷൻ നീണ്ടു നിന്നതു വെറും മൂന്നു മിനിറ്റ് മാത്രമാണ്. ഉപഗ്രഹവേധ മിസൈൽ ഉപയോഗിക്കാനുള്ള ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ ഇതോടെ മാറിയെന്നു പ്രധാനമന്ത്രി അറിയിച്ചു. അമേരിക്കയും റഷ്യയും ചൈനയുമാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ.
ഇതോടെ ഭൂമിയിലും ആകാശത്തും മാത്രമല്ല ഒരു ബഹിരാകാശ ശക്തിയായും ഭാരതം മാറിയെന്നു മോദി ചൂണ്ടിക്കാട്ടി. ഈ നേട്ടം ഇന്ത്യയുടെ പ്രതിരോധത്തിനാണെന്നും ആരെയും ആക്രമിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.ഈ നേട്ടം കൈവരിച്ച ശാസ്ത്രജ്ഞന്മാരെ അദ്ദേഹം അഭിനന്ദിച്ചു.
ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ ശത്രുരാജ്യത്തിന്റെ ഉപഗ്രഹങ്ങൾ നശിപ്പിക്കാനുള്ള ശേഷി ഭാരതത്തെ സംബന്ധിച്ചിടത്തോളം നിർണ്ണയകമാകുമെന്നു സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.