ദില്ലി: ഇന്ത്യൻ ഓഹരി വിപണിയിലെ വാറൻ ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുൻജുൻവാലയുടെ മരണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി. 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന് രാജ്യത്തെ അതിസമ്പന്നരിൽ 36ാം സ്ഥാനത്തെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ‘സാമ്പത്തിക ലോകത്തിന് അതുല്യ സംഭാവനകേളിയ വ്യക്തിയാണ് അദ്ദേഹമെന്ന്’ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജുൻജുൻവാലക്ക് അനുശോചനം രേഖപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെയാണ് : അജയ്യൻ ആയിരുന്നു ജുൻജുൻവാല. സാമ്പത്തിക ലോകത്തിന് അതുല്യ സംഭാവനകേളിയ വ്യക്തിയാണ് അദ്ദേഹം. രാജ്യത്തിന്റെ വളർച്ചയിലും പുരോഗതിയിലും അതീവ തത്പരൻ ആയിരുന്നു ജുൻജുൻവാല. അദ്ദേഹത്തിന്റെ വിയോഗം ദുഖകരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മുംബൈയിലെ വസതിയിൽ വച്ച് ഇന്ന് പുലർച്ചെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. 1960 ജൂലൈ അഞ്ചിന് മുംബൈയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. മുംബൈയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ബിരുദ പഠനത്തിന് ശേഷം ചാർട്ടേർഡ് അക്കൗണ്ടന്റായി. ഓഹരി വിപണിയിൽ നേട്ടങ്ങൾ കൊയ്ത അദ്ദേഹം പിൽക്കാലത്ത് ആപ്ടെക് ലിമിറ്റഡ് ചെയർമാനായും ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ് ചെയർമാനായും പ്രവർത്തിച്ചു.