അഗർത്തല: ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി ഡോ.മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11.30ന് ഗവർണർ സത്യദേവ് ആര്യ സത്യവാചകം ചൊല്ലി കൊടുത്തു. കഴിഞ്ഞദിവസം ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ബിപ്ലബ് കുമാർ ദേബ് രാജിവെച്ചതിനെ തുടർന്നാണ് മണിക് സാഹ മുഖ്യമന്ത്രിയായി ഇന്നലെ തിരഞ്ഞെടുത്തത്.
ദന്തഡോക്ടറായ മണിക് സാഹ കോൺഗ്രസിലൂടെയാണ് തന്റെ രാഷ്‌ട്രീയ ജീവിതം തുടങ്ങുന്നത്.പിന്നീട് 2016ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. 2020ൽ ത്രിപുരയിലെ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റു. രാജ്യസഭാ എംപി സ്ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട്. മാർച്ച് മാസത്തിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ത്രിപുരയിൽ നിന്നുള്ള ആദ്യ ബിജെപി രാജ്യസഭാംഗമാണ് മണിക് സാഹ.
അതേസമയം 4വർഷമാണ് ബിപ്ലവ് ദേവ് സംസ്ഥാനത്തെ നയിച്ചത്. 25 വർഷം ത്രിപുര നിയന്ത്രിച്ച ഇടതു സർക്കാരിനെ താഴെയിറക്കിയാണ് ബിപ്ലവ് ദേവ് ത്രിപുരയിൽ ഭരണം പിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും സന്ദർശിച്ചതിന് പിന്നാലെയാണ് ബിപ്ലബ് കുമാർ ദേബ് രാജി സമർപ്പിച്ചത്. ത്രിപുര നിയമസഭാ തിരഞ്ഞെപ്പിന് 10 മാസം മാത്രം ബാക്കി നിൽക്കെയാണ് രാജി. ബിജെപിയുടെ ശക്തി ഗ്രാമഗ്രാമാന്തരങ്ങളിലേയ്‌ക്ക് വ്യാപിപ്പിക്കാനാണ് പാർട്ടി നിർദ്ദേശമെന്നും ഇനി കൂടുതൽ സമയം സംഘടനാ കാര്യം ശ്രദ്ധിക്കാനാണ് തീരുമാനമെന്നും ഒരു സാധാരണ ക്കാരനായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിലൂടെ കൂടുതൽ കരുത്താണ് ഒരു പൊതുപ്രവർത്തകന് കൈവരികയെന്നും സ്ഥാനമൊഴിഞ്ഞ ബിപ്ലവ് ദേവ് പറഞ്ഞു.