ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ നടത്തി തറക്കല്ലിട്ടു. ശക്തമായ ജനാധിപത്യത്തിലേക്കുള്ള വലിയ ചുവടുപയ്പുകളില്‍ ഒന്നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനമെന്ന് ചടങ്ങിന് ശേഷം മോദി പറഞ്ഞു. ചരിത്ര നിമിഷങ്ങളിലൂടെയാണ് രാജ്യം കടന്നുപോയത്. ആധുനികതയുടെയും പാരമ്ബര്യത്തിന്റെയും സങ്കലനമായിരിക്കും പുതിയ മന്ദിരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിമാരും പാർലമെന്റംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. 2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക.
971 കോടി രൂപ ചെലവിട്ട് 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിൽ നിർമിക്കുന്ന മന്ദിരത്തിന് നിലവിലേതിനേക്കാള്‍ 17,000 ചതുരശ്രമീറ്റര്‍ വലുപ്പമുണ്ടാകും. നാല് നിലകളിലായി ഉയരുന്ന മന്ദിരത്തിന് ആറ് കവാടങ്ങളുണ്ടാകും. ലോക്സഭാ ചേംബറിന്‍റെ വലുപ്പം 3015 ചതുരശ്ര മീറ്ററാണ്. 888 അംഗങ്ങള്‍ക്ക് ഇരിപ്പിടമുണ്ടാകും. രാജ്യസഭ ചേംബറില്‍ 384 അംഗങ്ങള്‍ക്ക് ഇരിക്കാം. നിലവില്‍ ലോക്സഭയില്‍ 543 ഉം രാജ്യസഭയില്‍ 245 ഉം അംഗങ്ങള്‍ക്കാണ് ഇരിപ്പിടമാണുള്ളത്.