Tuesday, May 21, 2024
spot_img

ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റില്‍

കൊച്ചി: ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം തകർത്തെന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. യൂത്ത് കോൺഗ്രസ്‌ നേതാവ് ഷെരീഫ് ആണ്‌ അറസ്റ്റിൽ ആയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അറസ്റ്റിലുള്ള ജോസഫിൻ്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ജോസഫിന്റെ ജാമ്യഹർജി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.

മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയ ശേഷമാണ് വഴി തടഞ്ഞതെന്ന് ജോസഫിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ​വഴിതടയലിൽ കുടുങ്ങിയവരിൽ രോ​ഗികൾ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും സിനിമ നടൻ അഭിനയിക്കേണ്ടത് റോഡിൽ അല്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. വഴിതടയൽ സമരത്തിനിടയിലും ഗതാഗതത്തിന് കൃത്യമായി പൊലീസ് സൗകര്യം ഒരുക്കിയിരുന്നുവെന്നും പ്രതിഭാ​ഗം ചൂണ്ടിക്കാട്ടി. എന്നാലിതെന്നും കോടതി പരിഗണിച്ചില്ല.

ജോജുവുമായി കോൺഗ്രസ് നേതാക്കൾ ഫോണിൽ നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിന് ഏകദേശ ധാരണയായിരുന്നു. എന്നാൽ ചർച്ചയ്ക്ക് പിന്നാലെ ചില നേതാക്കൾ വീണ്ടും രൂക്ഷവിമർശനം നടത്തിയതോടെ നടൻ നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു. വൈറ്റിലയിലെ സംഭവത്തിന് ശേഷവും വ്യക്തികേന്ദ്രീകൃതമായ അധിക്ഷേപം തുടർന്നെന്നും ഇതിൽ ഇടപെടൽ വേണമെന്നുമാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിൽ ജോജുവിന്‍റെ ആവശ്യം. ഹ‍ർജിയെ കോടതിയിൽ പ്രോസിക്യൂഷൻ എതിർത്തു. പ്രതിയുടെ ജാമ്യം റദ്ദാക്കണോ എന്നതിലടക്കം കൃത്യമായ വിവരങ്ങൾ വ്യക്തമാക്കാത്ത ഹർജി തള്ളണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. നിയമനടപടി തുടങ്ങിയെങ്കിലും ഒത്തുതീർപ്പ് സാധ്യത ജോജു തള്ളുന്നില്ല.

Related Articles

Latest Articles