തിരുവനന്തപുരം: വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്.ട്രെയിനര്‍ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിനെതിരെ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചു.ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. പാരാഗ്ലൈഡിംഗ് നടത്തിയ കമ്പനിക്ക് ടൂറിസം വകുപ്പിന്‍റെ ലൈസൻസ് ഉണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടു പേര്‍ ചേര്‍ന്നാണ് കമ്പനി നടത്തുന്നത്. ഹൈ മാസ്റ്റ് ലൈറ്റുള്ള സ്ഥലത്ത് പാരാഗ്ലൈഡിംഗിന് അനുമതിയുണ്ടോയെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ഇന്നലെയാണ് വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായത്. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങുകയായിരുന്നു. രണ്ടു പേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി കിടക്കുകയും ഇവരെ മണിക്കൂറുകളോളം പണിപ്പെട്ടാണ് താഴെയിറക്കിയത്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്. 100 മീറ്റർ ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലാണ് ഇവർ കുടുങ്ങിയത്. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. തൊട്ടടുത്ത് കടലാണ്. ഒരൽപ്പം മാറിയിരുന്നെങ്കിൽ കടലിൽ പതിച്ചേനെ.